ആറ്റിങ്ങൽ: ഖര മാലിന്യ സംസ്കരണത്തിന്റെ മോഡൽ മുന്നോട്ടു വെച്ച ആറ്റിങ്ങൽ നഗര സഭയെ ദേശീയ ഹരിത ട്രിബൂണലിന്റെ നിർദേശ പ്രകാരം സംസ്ഥാന മലിനീകരണ ബോർഡ്, 'സംസ്ഥാന മോഡൽ' ആയി തെരഞ്ഞെടുത്തു. സംസ്ഥാനത്തെ കുന്നംകുളം പുനലൂർ നഗരസഭ 'മോഡൽ ടൗൺ' ആയി തെരഞ്ഞെടുത്തു. ആറ്റിങ്ങൽ നടപ്പാക്കി വരുന്ന ഖരമാലിന്യ സംസ്കരണം, ജലസംരക്ഷണം തുടങ്ങിയ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു. മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 14 വർഷമായി മാലിന്യ സംസ്കരണ രംഗത്ത് മലിനീകരണ ബോർഡിന്റെ പുരസ്കാരം തുടർച്ചയായി വാങ്ങിക്കൊണ്ടിരിക്കുന്ന നഗര സഭയാണ് ആറ്റിങ്ങൽ. മുഖ്യമന്ത്രിയുടെ ഇന്നവേഷൻ ബോർഡിന്റെ ജില്ലാതല പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും ആറ്റിങ്ങൽ നഗരസഭ നേടിയിട്ടുണ്ട്. നഗരസഭയുടെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ നഗരസഭാ പ്രദേശത്ത് എല്ലാ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനൊപ്പം മാസത്തിലൊരിക്കൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു. പ്ലാസ്റ്റിക്കിൽ നിന്നും അസംസ്കൃത പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന സംവിധാനവും ബാർബർ ഷോപ്പിലെ തലമുടിയിൽ നിന്നും ദ്രാവകം ഉണ്ടാക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിക്കും ഉടൻ തുടക്കം കുറിക്കും എന്ന് ചെയർമാൻ എം.പ്രദീപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിലുണ്ടായിരുന്ന മണ്ണിര കമ്പോസ്റ്റ് 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചതായും നഗരസഭാ ചെയർമാൻ പറഞ്ഞു. സ്ഥിര സമിതി അധ്യക്ഷനായ സി.പ്രദീപ്, എസ്.ജമീല തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ നഗര സഭയെ, ദേശീയ ഹരിത ട്രിബൂണലിന്റെ നിർദേശ പ്രകാരം സംസ്ഥാന മലിനീകരണ ബോർഡ് സംസ്ഥാന മോഡൽ ആയി തെരഞ്ഞെടുത്തു
0 Comments