ഇരിങ്ങാലക്കുട: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്.
2022 മാർച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിതസഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരം മുഴുവൻ തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു പ്രണവ്. ബികോം പൂര്‍ത്തിയാക്കി തുടര്‍പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന സമയത്താണ്, എട്ടു വർഷംമുൻപ് പ്രണവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പിൽ വച്ച് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്‍റെ വീഴ്ചയില്‍ നിന്ന് പിന്നീട് പ്രണവിന് എഴുന്നേല്‍ക്കാനായില്ല.
കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ഉത്സവത്തിന് പോയ പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കണ്ട പലരും പ്രണവിനെയും കൂട്ടുകാരേയും നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങളറിയിച്ചു. അക്കൂട്ടത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഒരു പെണ്‍കുട്ടിയും പ്രണവിനെ തേടിയെത്തി. ഷഹാന എന്ന പത്തൊമ്പതുകാരിയായിരുന്നു അത്. ആദ്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ഷഹാനയും പ്രണവിനെ സമീപിച്ചത്. ഷഹാനയുടെ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാന്‍ പ്രണവിനായില്ല. ഒടുവില്‍ എതിര്‍പ്പുകളേറെയുണ്ടായിട്ടും 2022 മാര്‍ച്ച് മൂന്നിന് പ്രണവ് ഷഹാനയെ തന്‍റെ ജീവിത്തിലേക്ക് കൂടെ കൂട്ടുകയായിരുന്നു. മണപ്പറമ്പിൽ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.
വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരം മുഴുവൻ തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു.
0 Comments