തിരുവനന്തപുരം: റോഡ് ക്യാമറ നിരീക്ഷണത്തിൽ നിന്നോ പിഴയീടാക്കുന്നതിൽ നിന്നോ വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. വിഐപികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമിറക്കില്ലെന്നാണ് എംവിഡി തീരുമാനം. വിവരാവകാശ പ്രവർത്തകൻ ബോബൻ മാട്ടുമന്ത ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകൾ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനം. ഇതിനുള്ളിൽ അന്വേഷണ റിപ്പോർട്ടുകൾ വരുമെന്ന നിഗമനത്തിലാണ് പിഴയീടാക്കുന്നത് നീട്ടാമെന്ന തീരുമാനമെന്നാണ് സൂചന.
നഗര- ഗ്രാമ വ്യത്യസമില്ലാതെ 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകൾ പിടികൂടുന്നത്. ട്രയൽ റൺ നടത്തിയപ്പോൾ പ്രതിദിനം 95,000വരെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിയമലംഘനങ്ങൾ ആവർത്തിുച്ചാൽ കോടികളാകും പിഴയിലൂടെ സർക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്.
വിഐപികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
0 Comments