കൊല്ലം: കോട്ടയത്തിന് പിന്നാലെ കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണം. കാട്ടുപോത്തിന്റെ കുത്തേറ്റ് ആയൂർ പെരിങ്ങത്തൂർ കൊടിഞ്ഞാൽ കുന്നുവിള സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. ഇതോടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ മരിച്ചു.
പ്രവാസിയായ സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. സാമുവലിനെ പിന്നിൽ നിന്നാണ് കാട്ടുപോത്ത് കുത്തിയത്. ഗുരുതര പരിക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
രാവിലെ കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിരുന്നു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ തോമസിനെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.
കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസ് (60), ആയൂർ പെരിങ്ങത്തൂർ കൊടിഞ്ഞാൽ കുന്നുവിള സാമുവൽ വർഗീസ് (64) എന്നിവരാണ് മരിച്ചത്.
0 Comments