/uploads/news/news_പിറന്നാള്‍_പാര്‍ട്ടിക്കിടെ_സംഘര്‍ഷം;_കഴക..._1713686603_9659.jpg
Crime

പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം; കഴക്കൂട്ടത്ത് അഞ്ചുപേർക്ക് കുത്തേറ്റു, രണ്ടുപേരുടെ നില ​ഗുരുതരം


തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ നടന്ന കത്തിക്കുത്തില്‍ അഞ്ചു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്ത് ടെക്നോപാർക്കിന് എതിർവശത്തെ ബി-6 ബിയർ പാർലറിലാണ് അക്രമം നടന്നത്. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. കുത്തേറ്റ ഷാലുവിന് ശ്വാസകോശത്തിലും സൂരജിന് കരളിനുമാണ് പരുക്ക് പറ്റിയത്. പരുക്ക് സാരമുള്ളതായതിനാൽ ഇരുവരെയും ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ് ഇപ്പോഴും.

ബിയർ പാർലറിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുന്നു.

ശ്രീകാര്യം സ്വദേശിയായ അക്ബറിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഏഴംഗസംഘം കഴക്കൂട്ടത്തെ ബീയര്‍–വൈന്‍ പാര്‍ലറായ ബി-6 ഇന്നിലെത്തിയത്. കേക്ക് മുറിച്ചും ബീയര്‍ കുടിച്ചും ആഘോഷം പൊടിപൊടിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരുടെ സംഘവുമായി തര്‍ക്കമുണ്ടായി. ബഹളം വയ്ക്കുന്നതും നൃത്തം ചെയ്യുന്നതും പോലുള്ള നിസാരകാര്യത്തിനുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് നീണ്ടു. ഇതിനിടെ എതിര്‍സംഘത്തിലൊരു യുവാവ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പിറന്നാള്‍ ആഘോഷിക്കാനെത്തിയ സംഘത്തെ ആക്രമിച്ചു. 

പിറന്നാള്‍ സംഘമാകട്ടെ കേക്ക് മുറിച്ച കത്തികൊണ്ട് തിരിച്ചും ആക്രമിച്ചു. അങ്ങിനെയാണ് രണ്ട് സംഘത്തിലുമായി അഞ്ച് പേര്‍ക്ക്  കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽകോണം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരാണ് ഇപ്പോൾ പിടിയിലായത്. കഴക്കൂട്ടം പോലീസാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക  നി​ഗമനം. കസ്റ്റഡിയിലുള്ളവർക്ക് മറ്റേതെങ്കിലും കേസുമായി ബന്ധമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിരവധി ഐടി കമ്പനികളും, ടെക്‌നോപാർക്കും സ്ഥിതി ചെയ്യുന്ന ഈ മേഖലയിൽ അർധരാത്രി വരെ ഹോട്ടലുകളിലും ബാറുകളിലും ആഘോഷങ്ങൾ നടക്കാറുണ്ട്.

കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോണം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരാണ് ഇപ്പോൾ പിടിയിലായത്.

0 Comments

Leave a comment