കഴക്കൂട്ടം: കഴക്കൂട്ടത്ത്, ഉള്ളൂർകോണം, നാലുമുക്കി പാതിരാത്രി വീട്ടിൽ മാരകായുധവുമായി അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. നിരവധി കഞ്ചാവ്, അടിപിടി, ക്രിമിനൽ കേസുകളിലെ പ്രതിയായ ആറ്റിപ്ര, മുക്കോലയ്ക്കൽ, കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിം (32) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് സംഭവം നടന്നത്. നാലുമുക്കിലെ റംലാ ബീവിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അവരുടെ തല ഭിത്തിയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയും വാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തിനിടെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയതോടെ പ്രതി മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനേയും ദേഹോപദ്രവം ഏൽപ്പിക്കുകയും, വീട്ടിലെ ജനൽ ചില്ലുകളും സ്കൂട്ടറും ബൈക്കും അടിച്ചു തകർക്കുകയും ചെയ്തു. കൂടാതെ വീടിനു മുന്നിലെ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. വീട്ടമ്മയുടെ മകനോട് പ്രതിക്കുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. റംലാ ബീവിയുടെ വീടു കൂടാതെ ബന്ധുക്കളും അയൽവാസികളുടേതുമായ മറ്റു രണ്ടു വീടുകൾ കൂടി പ്രതി ആക്രമിച്ചിരുന്നു. റംലാ ബീവിയുടെ ബന്ധുവും അയൽവാസിയുമായ ഷൈമയെ റോഡിൽ കൂടി പോകുമ്പോൾ പ്രതി ബൈക്കുമായി വന്ന് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും 1 വർഷമായി സുഖമില്ലാതിരിക്കുന്ന ഭർത്താവിനെയടക്കം വീട്ടിൽ നിൽക്കുമ്പോഴും പ്രതി ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും കുട്ടികളടക്കം ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ഷൈമ പറയുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ, അന്വേഷണത്തിനിടെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി - ഹരി.സി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ മാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, ബിനു.എസ്, ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കഴക്കൂട്ടം ഉള്ളൂർക്കോണത്ത് പാതിരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയിലായി





0 Comments