കഴക്കൂട്ടം: പീഡനക്കേസിൽ പിടികൂടാനെത്തിയ കഴക്കൂട്ടം സി.ഐക്കു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പിടിയിലായി. ആറ്റിപ്ര, പൗണ്ട്കടവ്, വലിയ വേളി പോസ്റ്റോഫീസ് പരിധി 'യിൽ, ലക്ഷം വീട് 1161-ൽ ചുരുട്ട സന്തോഷ് (28) ആണ് പിടിയിലായത്. മേനംകുളം, ഏലായ്ക്കു സമീപം വച്ചാണ് കഴക്കൂട്ടം സി.ഐക്കും സംഘത്തിനും നേരെ ബോംബെറിഞ്ഞത്. സംഭവ ശേഷം ഒളിവിലായ പ്രതിയെ ഇന്ന് പുലർച്ചെ കോഴിക്കോട്, കൊടുവള്ളിയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 27 വൈകുന്നേരം 5:30 മണിയോടെയാണ് സംഭവം നടന്നത്. പ്രതിയുടെ ഭാര്യയുടെ ആദ്യ ഭർത്താവിലെ കുട്ടിയായിരുന്നു പീഡിപ്പിക്കപ്പെട്ടത്. എന്നാൽ പ്രതി മറ്റൊരു കേസിൽ ജയിലിലായി തിരിച്ചു വന്നപ്പോൾ സ്ത്രീ മറ്റൊരു വിവാഹം കഴിച്ചിരുന്നു. 14 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചു കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ചൈൽഡ് ലൈനിന്റെ നിർദ്ദേശ പ്രകാരം കഴക്കൂട്ടം പോലീസ് സംഘം ചുരുട്ട സന്തോഷ് താമസിക്കുന്ന മേനംകുളം ഏലായി ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പോലീസിനെ കണ്ട ഉടനെ പ്രതി ചുരുട്ട സന്തോഷ് ഒപ്പമുണ്ടായിരുന്ന കുട്ടിയേയും വലിച്ചിഴച്ചു കയ്യിലെ സഞ്ചിയിൽ കരുതിയിരുന്ന ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. എന്നാൽ അന്ന് സംഘത്തിലുണ്ടായിരുന്ന വനിതാ പോലീസ് കുട്ടിയെ അപകടം കൂടാതെ രക്ഷപ്പെടുത്തി കഴക്കൂട്ടം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എസ്.എച്ച്.ഒയും സംഘവും തലനാരിഴയ്ക്കാണ് അന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്നു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസെടുത്തു. നിരവധി കേസുകളിൽ പ്രതിയായ സന്തോഷിനു വേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുകയായിരുന്നു. സി.ഐ ബിജു.വി, എസ്.ഐ വിപിൻ കുമാർ, സി.പി.ഒമാരായ സജാദ്, അൻസിൽ, അരുൺ, സുജിത്, രഞ്ജു, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പീഡനക്കേസിൽ പിടികൂടാനെത്തിയ കഴക്കൂട്ടം സി.ഐക്കും സംഘത്തിനും നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പിടിയിൽ





0 Comments