പോത്തൻകോട്: ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി റോഡിലിരുന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയും സുഹൃത്തുക്കളെ ആക്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി പിടിയിലായി. അണ്ടൂർക്കോണം ശിവാലയം വീട്ടിൽ ശിവപ്രസാദ് (30) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. അണ്ടൂർക്കോണം, അരിയോട്ടുകോണം, കോണത്ത് വീട്ടിൽ അനന്തു (21) വിനാണ് മർദ്ദനമേറ്റിരുന്നത്. ബിയർ കുപ്പി കൊണ്ടു തലയ്ക്ക് പുറകിൽ അടിക്കുകയും പട്ടിയൽ കൊണ്ടും, കല്ല് കൊണ്ടും ശരീരത്തിലും തലയ്ക്കും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മൾട്ടി-സ്പെഷ്യാലിറ്റി യൂണിറ്റിൽ പ്രവേശിപ്പിച്ചിരുന്ന അനന്തു ഇപ്പോഴും അബോധാവസ്ഥയിൽ തന്നെ തുടരുകയാണ്. പുതുവത്സര ദിനത്തിൽ പുലർച്ചെ ഒരു മണിയോടു കൂടി അനന്തു വീട്ടിലേയ്ക്കു വരവേ സ്വന്തം വീടിനു സമീപം ഇരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കളായ അനൂപ്, പ്രസാദ് എന്നിവരെ ചോദ്യം ചെയ്തു. ഇതിലുള്ള വിരോധം നിമിത്തം അനന്തുവും സുഹൃത്തുക്കളും പോത്തൻകോട് കാട്ടായിക്കോണം വാഴവിള എന്ന സ്ഥലത്ത് മോട്ടോർ സൈക്കിളിൽ പോകവേ വഴിയിൽ തടഞ്ഞു നിർത്തി വാഹനത്തിൽ നിന്നും പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. അനന്തുവിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച ശിവപ്രസാദിനെ പോത്തൻകോട് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ അജീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ





0 Comments