/uploads/news/news_ഭാവരാഗലയതാള_വേദിയായി_ഡിഫറന്റ്_ആര്‍ട്_സെന..._1649168765_508.jpg
Events

ഭാവരാഗലയതാള വേദിയായി ഡിഫറന്റ് ആര്‍ട് സെന്റർ


കഴക്കൂട്ടം:  വിവിധ വേദികളില്‍ ഭിന്നശേഷിക്കുട്ടികള്‍ ഒരുക്കിയ വിസ്മയ പ്രകടനങ്ങള്‍ ഡിഫറന്റ് ആര്‍ട് സെന്ററിനെ കലകളുടെ സംഗമഭൂമിയാക്കി.  വേദികളിലെ ഭിന്നശേഷിക്കുട്ടികളുടെ പാട്ടും നൃത്തവും അഭിനയവും ചിത്രരചനയുമൊക്കെ കാണികളുടെ ഹൃദയം കവര്‍ന്നു. ഡിഫറന്റ് ആര്‍ട് സെന്ററിലെ പുതിയ ബാച്ചിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാജിക് പ്ലാനറ്റില്‍ സംഘടിപ്പിച്ച സഹയാത്ര എന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ കലോത്സവപ്രതീതി പടര്‍ത്തി.  5 വേദികളിലായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചത്.  ഡൗണ്‍ സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട അജിനാരാജും കേള്‍വി പരിമിതരായ പാര്‍വതിയും അപര്‍ണയുമൊക്കെ  ചുവടുവച്ച് അരങ്ങ് നിറഞ്ഞ പ്രകടനം കാഴ്ചവച്ചു. സൂഫി നൃത്തവുമായി ഫര്‍ദീന്‍ മുഹമ്മദും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.  ഇത്തരത്തില്‍ നൂറോളം കുട്ടികളാണ് വിസ്മയകരമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചത്.  

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സഹയാത്ര പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.  ലോകോത്തര നിലവാരത്തില്‍ ഭിന്നശേഷിക്കുട്ടികളെ കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുവാന്‍ കഴിയുന്നത് വലിയൊരു സൗഭാഗ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.  കൃത്യതയോടെയും ശാസ്ത്രീയമായും കുട്ടികളെ പരിപാലിക്കുവാന്‍ കഴിയുന്നതുകൊണ്ടാണ് സമഗ്രമായ പുരോഗതി കുട്ടികളുലുണ്ടാകുന്നതെന്നും ഇത് അതുല്യമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.  

2019ല്‍ ആരംഭിച്ച ഡിഫറന്റ് ആര്‍ട് സെന്ററില്‍ നൂറോളം ഭിന്നശേഷിക്കുട്ടികള്‍ വിവിധ കലാപരിശീലനങ്ങള്‍ നേടി വരികയാണ്.   ഈ കാലയളവില്‍ ഇന്ദ്രജാലമടക്കമുള്ള വിവിധ കലകളില്‍ പരിശീലനം നടത്തി അത് ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ പരിപൂര്‍ണതയോടെ അവതരിപ്പിക്കുന്നതിനും ശാസ്ത്ര സംബന്ധമായ മേഖലകളില്‍ ഗവേഷണം നടത്തുന്നതിനുമൊക്കെ സെന്റിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായിട്ടുണ്ട്.  ഇതിന്റെ ഫലമായി ഈ കുട്ടികളുടെ ആരോഗ്യ ബൗദ്ധിക മാനസിക നിലകളില്‍ ഏറെ മാറ്റമുണ്ടാക്കുകയും ചെയ്തു.  ഈ പുരോഗതി സര്‍ക്കാര്‍ ഏജന്‍സികളായ ഐക്കണ്‍സ്, സി.ഡി.സി എന്നിവര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി പരിശീലനം ആരംഭിക്കുവാന്‍ തീരുമാനിച്ചത്.  തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് മെയ് ആദ്യവാരം ആരോഗ്യ ബൗദ്ധിക മാനസിക മേഖലകളില്‍ അസസ്സ്‌മെന്റ് നടത്തും.  തുടര്‍ന്ന് പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.    


സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സഹയാത്ര പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരത്തില്‍ ഭിന്നശേഷിക്കുട്ടികളെ കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുവാന്‍ കഴിയുന്നത് വലിയൊരു സൗഭാഗ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

0 Comments

Leave a comment