കൊച്ചി : തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ, ഡിജിപി, സിബിഐ എന്നിവർക്കും ഹൈക്കോടതി നോട്ടീസ് നൽകി . സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മേയർക്കു പറയാനുള്ളതു കേട്ട ശേഷം തുടർനടപടികളിലേക്കു കടക്കാമെന്നും കോടതി അറിയിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.
മേയറുടെ ഒപ്പും സീലും വച്ച ലെറ്റർപാഡിൽ പുറത്തുവന്ന കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാറാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്കു കത്തയച്ചതു സ്വജനപക്ഷപാതമാണ് എന്നാണ് ആക്ഷേപം. സത്യപ്രതിജ്ഞാ ലംഘനവും നടന്നുവെന്നും ഹർജിയിൽ പറയുന്നു. വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സർക്കാർ നിരത്തിയത്. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തു.
കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.





0 Comments