/uploads/news/news_ഡ്രൈവിംഗ്_ലൈസൻസുകൾ_ഇനി_സ്മാർട്ട്_കാർഡിലേ..._1679980990_3097.jpg
KERALA

ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്


തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഉടൻ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനാണ് തീരുമാനം.

 പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പർ ലൈസൻസിന് പകരം എടിഎം കാർഡിൻ്റെ വലുപ്പത്തിലാണ് കാർഡുകൾ തയാറാക്കിയത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡം അനുസരിച്ചാണിത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതും പരിഗണനയിലാണ്.ചിപ്പ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകളാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.

 സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന പിവിസി പെറ്റ് ജി കാർഡിൽ മൈക്രോചിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ചിപ്പ് കാർഡുകളിൽ നിന്നും ചിപ്പ് റീഡർ ഉപയോഗിച്ച് ലൈസൻസ് ഉടമയുടെ വിവരങ്ങൾ ശേഖരിക്കാനാകും. എന്നാൽ സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ്പ് കാർഡ് ഒഴിവാക്കി.ഇതേ തുടർന്നാണ് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോചിപ്പ് ഇല്ലാത്ത ലൈസൻസിന് തീരുമാനമെടുത്തത്.

2019 ൽ ലൈസൻസ് വിതരണത്തിന് കരാർ നൽകിയ സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ഇത്രയും താമസിച്ചത്. 2023 ഫെബ്രുവരി 15ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകിയിരുന്നു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് ലൈസൻസ് നടപ്പാക്കിയ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് എന്നീ ഓഫീസുകളിലേക്കുള്ള ഡ്രൈവിംഗ് ലൈസൻസുകൾ ഇപ്പോൾ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ തയ്യാറാക്കി തപാലിൽ അയക്കുകയാണ്. 

കേരളത്തിൽ ആകെ 86 ഓഫീസുകളാണ് ഉള്ളത്. സ്വന്തമായി ലൈസൻസ് തയ്യാറാക്കി വിതരണം ചെയ്യാൻ മോട്ടോർവാഹനവകുപ്പിന് തടസ്സമില്ല. കരാർ നൽകുന്നതിനാണ് തടസ്സമുള്ളത്. ഈ വ്യവസ്ഥ പ്രകാരമാണ് സർക്കാർ തന്നെ ലൈസൻസ് തയ്യാറാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചത്.

പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പർ ലൈസൻസിന് പകരം എടിഎം കാർഡിൻ്റെ വലുപ്പത്തിലാണ് കാർഡുകൾ തയാറാക്കിയത്.

0 Comments

Leave a comment