/uploads/news/2055-ei4QNQB6964.jpg
KERALA

ഫോൺ വിളി വിവാദത്തിൽ വിശദീകരണവുമായി മുകേഷ് എം എൽ എ


കൊല്ലം: വിദ്യാർത്ഥിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എം.എൽ.എയും നടനുമായ മുകേഷ്. ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് എം.എൽ.എയുടെ പ്രതികരണം. ആരോ പ്ലാൻ ചെയ്തു വിളിക്കുന്നതു പോലെയാണ് ഫോൺ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ വൈദ്യുതി ബന്ധം പോയി, ട്രെയിൻ വിവരങ്ങൾ അറിയണം എന്നൊക്കെയുള്ള കാര്യങ്ങൾ ചോദിച്ചു കൊണ്ട് പല നമ്പറുകളിൽ നിന്നും പലപ്പോഴായി വിളിക്കുന്നുണ്ട്. തന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും പക്ഷേ ഇന്നു വരെ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. വരുന്ന എല്ലാ കോളുകളും എടുക്കുന്ന ആളാണ് താൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുന്നയാളുമാണ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതെന്നും മുകേഷ് ആരോപിച്ചു. ആദ്യ കോൾ വന്നപ്പോൾ സൂം മീറ്റിംഗിലാണെന്നും തിരിച്ചു വിളിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ തുടരെ തുടരെ ആറോളം കോളുകൾ വന്നു. ഓരോ തവണയും കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണ്. ഫോൺ കോൾ റെക്കോർഡ് ചെയ്തു. തന്നെ വിളിച്ചയാൾ നിഷ്കളങ്കനായിരുന്നുവെങ്കിൽ ആ കോൾ എന്തിന് റെക്കോർഡ് ചെയ്യണം. രാഷ്ട്രീയമുള്ള സംഭവമാണിത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും മുന്നിൽ കൊണ്ടു വരും. സൈബർ സെല്ലിലും പോലീസ് കമ്മീഷണർക്കും പരാതി നൽകും. ഇത്തരം ആളുകൾ പറയുന്നത് കേൾക്കരുതെന്നാണ് ഫോൺ വിളിച്ച മോനോട് പറയാനുള്ളതെന്നും മുകേഷ് പറഞ്ഞു.

ഫോൺ വിളി വിവാദത്തിൽ വിശദീകരണവുമായി മുകേഷ് എം എൽ എ

0 Comments

Leave a comment