തിരുവനന്തപുരം: വെള്ളക്കരം കൂട്ടലിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. നിയമസഭ ചേരുമ്പോൾ ഇത്തരത്തിലുള്ള ഉത്തരവുകൾ ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയിലാണെന്ന് സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. ബജറ്റ് ചർച്ചയ്ക്കിടെ കോൺഗ്രസിന്റെ എ പി അനിൽകുമാറാണ് വിഷയം ക്രമപ്രശ്‌നമായി ഉന്നയിച്ചത്.
വെള്ളക്കരം കൂട്ടുന്നത് മന്ത്രി നിയമസഭയ്ക്ക് പുറത്താണ് പ്രഖ്യാപിച്ചത്. സഭ സമ്മേളിക്കുന്ന അവസരത്തിൽ അത്തരത്തിലുള്ള സർക്കാർ തീരുമാനങ്ങൾ പുറത്ത് പ്രഖ്യാപിക്കുന്നത് നിയമക്രമത്തിലുള്ളതാണോയെന്ന് അനിൽകുമാർ ചോദിച്ചു.
ഇതേത്തുടർന്നാണ് സ്പീക്കർ റൂളിങ് നടത്തിയത്. സഭ ചേരുമ്പോൾ ഇത്തരം സർക്കാർ തീരുമാനങ്ങൾ ആദ്യം സഭയിലാണ് പറയേണ്ടത്. അത് പുറത്തു പറഞ്ഞത് ശരിയായില്ല. മേലിൽ സഭ സമ്മേളിക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള സർക്കാർ തീരുമാനങ്ങൾ സഭയിൽ തന്നെ പ്രഖ്യാപിക്കണമെന്നും സ്പീക്കർ റൂളിങ് നൽകി.
നേരത്തെ വെള്ളക്കരം കൂട്ടിയതിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസിന്റെ എം വിൻസെന്റാണ് നോട്ടീസ് നൽകിയത്. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തി.
ചാർജ് വർധനവ് എഡിബിക്ക് വേണ്ടിയാണെന്ന് വിൻസെന്റ് ആരോപിച്ചു. എഡിബി നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് വെള്ളക്കരം കൂട്ടിയത്. ആരാച്ചാർക് ഉള്ള ദയ പോലും സർക്കാരിനില്ല. കിട്ടാത്ത വെള്ളത്തിന് ചാർജ് അടയ്ക്കേണ്ട സ്ഥിതിയാണെന്നും വിൻസെന്റ് കുറ്റപ്പെടുത്തി.
വാട്ടർ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തിയാണ് മന്ത്രി റോഷി അഗസ്റ്റിൻ വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിച്ചത്. 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റി നേരിടുന്നത്. 1263 കോടി കെ എസ് ഇ ബിക്ക് മാത്രം കൊടുക്കാൻ ഉണ്ട്.
ജല ഉപയോഗത്തിൽ കുറവ് വരുത്താൻ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. നാല് പേരുള്ള ഒരു കുടുംബത്തിന് ശരാശരി 100 ലിറ്റർ വെള്ളം വേണോയെന്നും മന്ത്രി ചോദിച്ചു. വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളി.
സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു





0 Comments