കോട്ടയം: പുതുപ്പള്ളിയിൽ ജനംവിധിയെഴുതിയതിന് പിന്നാലെ വിലയിരുത്തലുകൾ നടത്തി മുന്നണികൾ. പോളിങ് കുറഞ്ഞത് ഭൂരിപക്ഷം കുറയാനിടയാക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. അതേസയമം, വിജയമുറപ്പാണെന്നും യുഡിഎഫ് നേതാക്കൾ വിലയിരുത്തി.
എന്നാൽ, പോളിങ് കുറഞ്ഞത് അനുകൂലമായിട്ടാണ് എൽഡിഎഫ് ക്യാമ്പ് കാണുന്നത്. വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്നില്ലെങ്കിലും യുഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും വരാൻപോകുന്നതെന്നാണ് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്.
ജയിച്ചാലും തോറ്റാലും അത് മൂവായിരത്തിനോടടുത്ത് വോട്ടുകളുടെ വ്യത്യാസത്തിലായിക്കുമെന്നാണ് മന്ത്രി വി.എൻ. വാസവൻ പ്രവചിക്കുന്നത്. മുഴുവൻ കണക്കുകൾ വൈകിട്ടോടെ മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പോളിങ് വൈകിയതിൽ യുഡിഎഫ് നേതാക്കൾ ഇന്നും വിമർശനങ്ങളുമായി രംഗത്തെത്തി. നിരവധി ആളുകൾ വോട്ട് ചെയ്യനാകാതെ തിരിച്ചുപോകുന്ന അവസ്ഥയുണ്ടായതായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ആരോപിച്ചു. അതേസമയം, വൻഭൂരിപക്ഷത്തിന് ജയിക്കുമെന്ന അവകാശവാദത്തിന് ചാണ്ടി ഉമ്മൻ തയ്യാറായില്ല. നല്ല ഭൂരിപക്ഷമുണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ജയിക്കും എന്ന് മാത്രമാണ് അദ്ദേഹം മറുപടി നൽകിയത്.
മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് നേതാക്കൾ തിരഞ്ഞെടുപ്പിന് മുമ്പ് അവകാശപ്പെട്ടിരുന്നത്. ഇത് സ്വപ്‌നം മാത്രമായിരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
'യുഡിഎഫ് ക്യാമ്പിൽ ഞെട്ടലുളവാക്കുന്ന ഫലമായിരിക്കും വരാൻപോകുന്നത്. അത്ര ആവേശകരമായ ഒരു പ്രതികരമാണ് ലഭിച്ചത്. അനുകൂലമായ ഒരു പോളിങ്ങാണ് ഉണ്ടായിട്ടുള്ളത്. വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നത് യുഡിഎഫിന്റെ സ്വപ്‌നമാണ്. പോളിങ് വൈകിയതിനെ സംബന്ധിച്ചുള്ള യുഡിഎഫിന്റെ ആരോപണങ്ങൾ മുൻകൂർ ജാമ്യമെടുക്കലാണ്. പോളിങ് കുറഞ്ഞതും ആളുകളുടെ വികാരപ്രകടനങ്ങളും എല്ലാം വെച്ചിട്ടാണ് യുഡിഎഫിനെ ഞെട്ടിക്കുന്ന ഫലമാണ് ഉണ്ടാകാൻ പോകുന്നതെന്ന് പറഞ്ഞത്', വാസവൻ വ്യക്തമാക്കി.
മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവകാശപ്പെട്ടിരുന്നത്. ഇത് സ്വപ്‌നം മാത്രമായിരിക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.





0 Comments