കഴക്കൂട്ടം: മണ്ണന്തല - പൗഡിക്കോണം - ശ്രീകാര്യം റോഡ് ഒന്നാം ഘട്ട നവീകരണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചു. സ്ഥലം ഏറ്റെടുത്തു കൊണ്ടുള്ള ആദ്യ അതിർത്തി കല്ല് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥാപിച്ചു. നഗരത്തിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണ്. കൂടാതെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പ്രധാന പാത കൂടിയാണ്. പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് റോഡുകൾക്ക് 14 മീറ്റർ വീതി നിശ്ചയിച്ചതെന്നും ബസ് വേകളും ജംഗ്ഷൻ വികസനങ്ങളും ഉൾപ്പെടെയുള്ള സമഗ്ര നവീകരണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശ്രീകാര്യത്ത് നിന്നും ആരംഭിച്ച് പൗഡിക്കോണം വഴി മണ്ണന്തല വരെയുള്ള 7 കിലോ മീറ്റർ വരുന്ന ഭാഗമാണ് രണ്ട് ഘട്ടങ്ങളിലായി നവീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മണ്ണന്തല, കേരളാദിത്യപുരം, പൗഡിക്കോണം ജംഗ്ഷൻ റോഡ് വികസനവും രണ്ടാമത്തെ ഘട്ടത്തിൽ സൊസൈറ്റി ജംഗ്ഷൻ മുതൽ ശ്രീകാര്യം വരെയുള്ള റോഡ് നവീകരണവുമാണ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി ആകെ 8.42 കോടിയുടെ ഡി.പി.ആർ സമർപ്പിച്ചതിൽ ആദ്യ ഘട്ടത്തിന് 41.86 കോടി രൂപയുടെ സാമ്പത്തിക അനുമതി നിലവിൽ ലഭിച്ചിട്ടുണ്ട്. നവീകരണത്തിനായി കിഫ്ബിയിൽ നിന്നും 200 കോടി രൂപയുടെ ഭരണാനുമതിയാണ് 2017-18 വർഷത്തെ ബജറ്റിൽ അനുവദിച്ചിരുന്നത്.
മണ്ണന്തല - പൗഡിക്കോണം- ശ്രീകാര്യം റോഡ് സ്ഥലം ഏറ്റെടുക്കൽ തുടങ്ങി.





0 Comments