കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ എല്ലാവരും കരുതലോടിരിക്കണമെന്നും, ഇരുട്ടിന്റെ ശക്തികളെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാർദ്ദം നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അത് തകർക്കാൻ പല ശക്തികളും ശ്രമിക്കുന്നുണ്ട്. അടുത്തകാലത്തുണ്ടായ പ്രശ്നങ്ങൾ മനുഷ്യ മനസ്സുകളെ തമ്മിൽ അകറ്റുന്നുണ്ട്. മതസൗഹാർദ്ദം ഉയർത്തിപ്പിടിച്ച് മാതൃകയാവണമെന്നും ഇത് തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്ക് കീഴടങ്ങരുതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.
കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. കൊവിഡിനെ തുടർന്ന് മുൻ വർഷങ്ങളിൽ നിയന്ത്രണങ്ങളോടെയായിരുന്നു പ്രാർത്ഥനകൾ നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ നൂറുകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കുചേർന്നത്. കോഴിക്കോട് രൂപതയ്ക്ക് കീഴിലെ ദേവമാതാ കത്തീഡ്രലിൽ വൈകുന്നേരം ആറിന് നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിക്കും.
മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ എല്ലാവരും കരുതലോടിരിക്കണമെന്നും, ഇരുട്ടിന്റെ ശക്തികളെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.





0 Comments