കഴക്കൂട്ടം (തിരുവനന്തപുരം): രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഏതെങ്കിലുമൊരു വിഭാഗത്തിനു മാത്രം അവകാശപ്പെടാൻ കഴിയുന്നതല്ലെന്നും സനാതന ധർമ്മം വിവാദമാക്കേണ്ട വിഷയമല്ലെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. മൈസൂർ കേന്ദ്രഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര ദ്രാവിഡ ഭാഷാ ശാസ്ത്ര വിദ്യാലയം മേനംകുളത്ത് സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
ഒരു പൂന്തോട്ടത്തിൽ വിവിധ വർണ്ണത്തിലും രൂപത്തിലുമുളള ചെടികളും പൂക്കളുമുണ്ടാകുന്നതു പോലെയാണ് വിവിധ ഭാഷകളും. ഓരോന്നിനും അതിന്റേതായ സൗരഭ്യമുണ്ട്. പ്രാദേശിക ഭാഷകളെ സ്വത്വമായി നിലനിർത്തികൊണ്ട് മറ്റു ഭാഷകളെ അംഗീകരിക്കാൻ നാം തയ്യാറാകണം. സംസ്‌കാരവും പാരമ്പര്യവും ചരിത്രവും ഭാഷയിലൂടെ സംരക്ഷിക്കപ്പെടുന്നു. ഭാഷാ ശാസ്ത്രത്തിലും വൈദികത്തിലും തുടങ്ങി ഭാരതത്തിന്റെ സമസ്ത മേഖലകളിലും അറിവു പകർന്ന ജ്ഞാന തേജസ്സാണ് അഗസ്ത്യ മഹർഷിയെന്നും സ്വാമി പറഞ്ഞു.
പ്രൊഫ. വി.ഐ.സുബ്രഹ്‌മണ്യൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സെമിനാർ ആരംഭിച്ചത്. 'ഭാരതീയ ജ്ഞാന സംഹിതകളിൽ മഹർഷി അഗസ്ത്യന്റെ സംഭാവനകൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്‌സ് ഡയറക്ടർ പ്രൊഫ.ജി.കെ.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ഡി.കെ. സൗന്ദരരാജൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.ഡി.എൽ ഹോണററി പ്രൊഫസർ എം.രാമ, ട്രഷറർ ഡോ.എസ്.അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.
കേരള യൂണിവേഴ്‌സിറ്റി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. പി.വിശാലാക്ഷി, കോളേജിയേറ്റ് എഡ്യൂക്കേഷൻ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ, കേരള യൂണിവേഴ്‌സിറ്റി തമിഴ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. ഹെപ്‌സി റോസ്മേരി, കാസർഗോഡ് സെൻട്രൽ യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫസർ എൽ.രാമമൂർത്തി, തിരുർ യൂണിവേഴ്‌സിറ്റി റിട്ട.മലയാളം പ്രൊഫസർ എം.ശ്രീനാഥൻ, കേരള യൂണിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്.കെ.ശ്യാം, കേരള യൂണിവേഴ്‌സിറ്റി തമിഴ് ഡിപ്പാർട്ട്‌മെന്റ് പ്രൊഫസർ പി.ജയകൃഷ്ണൻ എന്നിവർ രാവിലെയും ഉച്ചയ്ക്കുമായി നടന്ന സെമിനാറിന്റെ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി. സെമിനാറിൽ നൂറിലധികം പേർ പങ്കെടുത്തു.
രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഒരു വിഭാഗത്തിനു മാത്രം അവകാശപ്പെടാൻ കഴിയുന്നതല്ലെന്നും സനാതന ധർമ്മം വിവാദമാക്കേണ്ട വിഷയമല്ലെന്നും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു





0 Comments