ആലപ്പുഴ: ലഹരിപരിശോധനയ്ക്കെത്തിയ പോലീസിനു നേരെ ഭീഷണിയും അസഭ്യവർഷവുമായി സി.പി.എം. നേതാവ്. ആലപ്പുഴ കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹെബിൻ ദാസിനെതിരെയാണ് പരാതി. നാർകോട്ടിക്സ് സെൽ സീനിയർ സി.പി.ഓ. ഷൈൻ കെ.എസിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു. ശബ്ദരേഖ പോലീസുദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിനു സമീപം യുവാക്കൾ കൂട്ടംകൂടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് ലഹരിവിരുദ്ധ സ്ക്വാഡിന് കൈമാറിയിരുന്നു. അതിനെ തുടർന്നാണ് ഡാൻസാഫ് സംഘം ഇവിടെ പരിശോധനയ്ക്കെത്തി. അവിടെയുണ്ടായിരുന്ന യുവാക്കളുടെ കൂട്ടത്തിൽ ഹെബിൻ ദാസിന്റെ ബന്ധുവുമുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ പോലീസിനോട് തട്ടിക്കയറി. തുടർന്ന് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇയാളുടെ ഫോൺ പോലീസ് വാങ്ങിവെച്ചു. ഇതാണ് ഹെബിൻദാസിനെ പ്രകോപിപ്പിച്ചത്.
ഇത്തരത്തിൽ കേസുകളിൽ കുടുക്കാൻ ശ്രമിച്ചാൽ കർശനമായ നടപടികളുണ്ടാകുമെന്നു പറഞ്ഞായിരുന്നു പോലീസുദ്യോഗസ്ഥനു നേരെ ഹെബിൻ ദാസിന്റെ ഭീഷണിയും അസഭ്യവർഷവും. പാർട്ടി ഗ്രൂപ്പുകളിലും ഹെബിൻ ദാസിന്റെ ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹെബിൻ ദാസിനെതിരെ നടപടി വേണമെന്ന് പാർട്ടിയിൽ നിന്നുള്ള ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ മേലുദ്യോഗസ്ഥർക്ക് സിപിഎം നേതാവിനെതിരെ പൊലീസുകാരൻ പരാതി നൽകി





0 Comments