1939 ൽ തന്റെ ഇരുപതാം വയസ്സിലാണ് നായനാർ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാവുന്നത്. അന്നുതൊട്ട് ജീവിതാവസാനം വരെ വിവിധ പാർട്ടി ചുമതലകളിൽ തുടർന്ന അദ്ദേഹം മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചു നിന്നു. കർഷക തൊഴിലാളി വർഗ്ഗത്തിനു വേണ്ടിയും പൊതുജന നന്മക്കായും പൊരുതിയ അദ്ദേഹം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചു വർഗീയതയെ ചെറുക്കാനും അദ്ദേഹം മുന്നിൽ നിന്നു. ത്യാഗോജ്ജലമായ ആ ജീവിതം ഏതൊരാൾക്കും മാതൃകയാണ്.
അദ്ദേഹത്തിന്റെ ബഹുമുഖമായ രാഷ്ട്രീയ ഇടപെടലുകളും കണിശതയുള്ള പ്രത്യയശാസ്ത്രബോധവും നിർദ്ദേശങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും വഴികാട്ടിയാണ്.
1980ലും 87ലും 96ലുമായി മൂന്നു തവണ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി. സാമൂഹ്യരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ട ഈ സർക്കാരുകൾ നിരവധി ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ടു. അദ്ദേഹത്തിന്റെ ജീവിതം കേരളചരിത്രത്തിന്റെ നാൾവഴികളിൽ ഉൾച്ചേർന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, ഭരണാധികാരി, നിയമസഭാ സാമാജികൻ, പത്രപ്രവർത്തകൻ തുടങ്ങി അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത സാമൂഹിക, രാഷ്ട്രീയ മേഖലകൾ കുറവാണ്.
ഇന്ന് ഇ കെ നായനാരുടെ ഓർമദിനം





0 Comments