തിരുവനന്തപുരം: തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാർത്ഥിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) യോഗം ചേർന്നു. കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. കൊറോണ രോഗം ബാധിച്ച വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് യോഗം വിലയിരുത്തി. എങ്കിലും ആ വിദ്യാർത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടിട്ടുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കണം. അതിന് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കണം. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കാനും യോഗം തീരുമാനിച്ചു. ജീവനക്കാര്‍ കര്‍ശനമായും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍ എന്നിവ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി ലഭ്യമാക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. രാത്രി 11 മണിയോടെ മന്ത്രിയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തൃശൂര്‍ മെഡിക്കൽ കോളേജിലെത്തി ഉന്നതതല യോഗം കൂടും. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാർ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. രാജർ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ആർദ്രം മിഷൻ സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ. ജമീല, ആർദ്രം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. സി.കെ. ജഗദീശൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്കുമാർ, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെൽ കോ-ഓർഡിനേറ്റർ ഡോ. പി.എസ്. ഇന്ദു, മെഡിക്കൽ സർവീസസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൊറോണ വൈറസിനെ നേരിടാന് മന്ത്രിയുടെ നേതൃത്വത്തില് അടിയന്തര ആര്.ആര്.ടി. യോഗം ചേര്ന്നു





0 Comments