ദുബായ്: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം യു.എ.ഇ. പഴയ റാങ്കിംഗിൽ നിന്ന് 10 സ്ഥാനം കൂടി മുകളിലേക്ക് കയറിയാണ് അതുല്യ നേട്ടം യു.എ.ഇ സ്വന്തമാക്കിയത്. സ്വിറ്റ്സർലന്റ്, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയ്ക്ക് പിന്നിൽ നാലാമതാണ് യു.എ.ഇയുടെ സ്ഥാനം. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളിൽ തങ്ങളുടെ ജീവിതം കൂടുതൽ സാധാരണ നിലയിലാവുമെന്നും സ്ഥിരതയുള്ളതാവുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതായി അഭിപ്രായപ്പെട്ടു. ഇതിന് പുറമെ 53 ശതമാനം പേരും തങ്ങളുടെ വരുമാനത്തിൽ വർദ്ധനവും കൂടുതൽ മെച്ചപ്പെട്ട ജീവിത - തൊഴിൽ സന്തുലനവുമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള തലത്തിൽ പോലും ഇത് ശരാശരി 35 ശതമാനമായിരിക്കുമ്പോഴാണ് യു.എ.ഇയിൽ 53 ശതമാനം പേരും ഇത്തരമൊരു പ്രതികരണം നടത്തിയത്. ആഗോള മഹാമാരിയുടെ കാലത്താണ് ഇത്തരമൊരു പ്രതികരണം ലഭിച്ചതെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനും ഖത്തറും യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലുണ്ട്. വരുമാനത്തിലെ വർധനവ്, കരിയർ വളർച്ച, ജീവിത നിലവാരത്തിലെ മെച്ചം എന്നിവയാണ് ഏറ്റവുമധികം പ്രവാസികളെ യു.എ.ഇയിലേക്ക് ആകർഷിക്കുന്നത്. യു.എ.ഇയിലെ ജീവിത നിലവാരമാണ് പ്രവാസികളെ കൂടുതൽ കാലം യു.എ.ഇയിൽ തുടരാനും പ്രേരിപ്പിക്കുന്നത്. 86 ശതമാനം പേരും തങ്ങളുടെ സ്വന്തം രാജ്യത്ത് തുടരുന്നതിനേക്കാൾ ജീവിത നിലവാരം യു.എ.ഇയിൽ മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടു.
ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം യുഎഇ.





0 Comments