കണിയാപുരം: പൂട്ടിയ ബിവറേജസ് ഔട്ട്ലെറ്റുകളും പുതിയ ബാറുകളും തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്നും, കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിൻമാറണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്.
കണിയാപുരം ജന്മിമുക്കിൽ വെൽഫെയർ പാർട്ടി
പള്ളിനട യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാനുള്ള സർക്കാർ നീക്കം ക്രമസമാധാനനില തകർക്കാൻ ഇടവരുത്തുന്നതാണ്. അടഞ്ഞു കിടക്കുന്ന 250 ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാനും, വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് നൽകാനുമുള്ള സർക്കാർ തീരുമാനം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ നയമാണ്.
ഒരുവശത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുകൾ എന്ന പേരിൽ ബോധവൽക്കരണങ്ങൾ തുടരുകയും അതേസമയം തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടി പൊതുജനങ്ങൾക്കും പുതുതലമുറകൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്. ആലുവയിൽ ബീഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരി മകളെ അന്തർ സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിന് പിന്നിൽ മദ്യമാണെന്നും, അതിനാൽ ഈ കൊലയിൽ സർക്കാറും പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു.
'മാന്യമായി മദ്യം വാങ്ങി പോകാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. മദ്യവർജനം എന്ന ഇടതു സർക്കാർ നയം ഇപ്പോൾ എവിടെയാണ് എത്തി നിൽക്കുന്നത് എന്ന് ഇടത് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളിനട യൂണിറ്റ് പ്രസിഡന്റ് എ എം നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ ജില്ലാ സെക്രട്ടറിമാരായ സൈഫുദ്ദീൻ പരുത്തിക്കുഴി, ഷാഹിദ ഹാറൂൺ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡണ്ട് അംജദ് റഹ്മാൻ , ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് അനസ്.എം.ബഷീർ എന്നിവർ സംസാരിച്ചു.
ഇക്കഴിഞ്ഞ എസ്എസ്എൽസി യിലെയും പ്ലസ് ടു വിലെയും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച വിജയങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമ്മേളനത്തിൽ നടന്നു.

പുതിയതായി യൂണിറ്റിലേക്ക് കടന്നുവന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ് നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി എം അബ്ദുൽ റഹ്മാൻ സ്വാഗതവും ഫൈസൽ പള്ളിനട നന്ദിയും പറഞ്ഞു. അൻവർ ബഷീർ ,റാഷിദ് , കൽഫാൻ , അഫ്സൽ, സമീന അനസ്, നിസ മുഫാസിൽ, ബുഷ്റ,സഹീറ തുടങ്ങിയവർ നേതൃത്വം നൽകി.
ആലുവയിൽ ബീഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരി മകളെ അന്തർ സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിന് പിന്നിൽ മദ്യമാണെന്നും, അതിനാൽ ഈ കൊലയിൽ സർക്കാറും പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു.





0 Comments