തിരുവനന്തപുരം: കോട്ടയത്ത് നിന്നും കാണാതായ യുവാവിനെ തിരുവനന്തപുരത്ത് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ജയിംസ് വർഗീസിനെയാണ് തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ദിവസങ്ങൾക്ക് മുമ്പാണ് ജയിംസ് വർഗീസിനെ കോട്ടയത്തുനിന്ന് കാണാതായത്. ഇതുസംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം നാട്ടുകാർ റബർതോട്ടത്തിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ മരിച്ചത് ജയിംസ് വർഗീസ് ആണെന്ന് തിരിച്ചറിഞ്ഞു. ജയിംസ് വർഗീസിന്റെ കാർ സമീപത്തെ റോഡരികിൽ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എം.സി. റോഡിൽ കാർ നിർത്തിയ ശേഷം ഇദ്ദേഹം റബർ തോട്ടത്തിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനരികിൽനിന്ന് യുവാവിന്റെ മൊബൈൽ ഫോണും കണ്ടെടുത്തു.
തിങ്കളാഴ്ച ഉച്ചയോടെ തന്നെ യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസ് കരുതുന്നത്. മൊബൈൽ ഫോണിൽ ആത്മഹത്യ ചിത്രീകരിക്കാനുള്ള ശ്രമം നടന്നതായും സംശയിക്കുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കോട്ടയം സ്വദേശി ജയിംസ് വർഗീസിനെയാണ് തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.





0 Comments