/uploads/news/news_അരിക്കൊമ്പനെ_വരുതിയിലാക്കി_ദൗത്യസംഘം,_ഇന..._1682767794_5943.png
BREAKING

അരിക്കൊമ്പനെ വരുതിയിലാക്കി ദൗത്യസംഘം, ഇനി നാടുകടത്തല്‍


ഇടുക്കി: ചിന്നക്കനാലിൽ ഭീതിപടർത്തിയ അരിക്കൊമ്പനെ പിടികൂടി നാടുകടത്തൽ പുരോഗമിക്കുന്നു. ഒന്നര ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സിമന്റു പാലത്തിന് സമീപത്ത് വച്ചാണ് ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടിവച്ച് വരുതിയിലാക്കിയത്.

തുടർന്ന് പിൻകാലുകൾ ബന്ധിച്ച ശേഷം കണ്ണുകൾ കറുത്ത തുണി കൊണ്ട് മൂടിയാണ് ആനയെ കാടിന് പുറത്ത് എത്തിച്ചത്. നാല് കുങ്കിയാനകളുടെ സഹായത്തോടെ ആയിരുന്നു നടപടികൾ പുരോഗമിച്ചത്. ജെസിബി ഉപയോഗിച്ച് വഴി ഒരുക്കിയാണ് ആനയെ ലോറിക്കടുത്തേയ്ക്ക് എത്തിക്കുന്നത് രണ്ട് ജെസിബികളാണ് ഇതിനായി പ്രവർത്തിക്കുന്നത്.


ആദ്യഡോസ് മയക്കുവെടിയേറ്റ ആന വിരണ്ടോടിയിരുന്നു. തുടർന്ന് വെറ്റിനറി ഡോക്ടറുമാരുടെ സംഘം തുടർച്ചയായി നിരീക്ഷിച്ച ശേഷമാണ് കൂടുതൽ ഡോസ് നൽകിയത്. ബൂസ്റ്റർ ഡോസ് നൽകിയതോടയാണ് അരിക്കൊമ്പൻ മയങ്ങിയത്. ചൂട് കൂടുതലായതിനാൽ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ചിരുന്നു. മയങ്ങി നിന്ന ആനയെ പിന്നീട് ശരീരത്തിൽ വെള്ളം തളിച്ച് തണുപ്പിച്ച ശേഷമാണ് വാഹനത്തിന് അടുത്തേയ്ക്ക് നീക്കാനുള്ള നടപടികൾ ആരംഭിച്ചത്. റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച പുലർച്ചെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. എന്നാൽ വൈകുന്നേരം ആറു മണിവരെയും അരിക്കൊമ്പനെ കണ്ടെത്താൻ സംഘത്തിന് സാധിച്ചിരുന്നില്ല. പിന്നീട് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടിൽ കണ്ടെത്തിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രണ്ടാം ദിവസമായ ഇന്നും ദൗത്യം തുടരുകയായിരുന്നു. ഇന്ന് രാവിലെ ദൗത്യം ആരംഭിക്കുമ്പോൾ ചിന്നക്കനാലിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ശങ്കരപാണ്ഡ്യമേട്ടിൽ നിന്നും ആന നീങ്ങിയിരുന്നു.

എന്നാൽ അരിക്കൊമ്പനെ എവിടേക്ക് മാറ്റുമെന്നത് അടക്കമുള്ള കാര്യങ്ങൾ ഇതുവരെയും വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. പെരിയാർ ഭാഗത്തുള്ള പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ പെരിയാർ വന്യജീവി സങ്കേതതിലായിരിക്കും അരിക്കൊമ്പനെ എത്തിക്കുകയെന്നാണ് സൂചന.

ഒന്നര ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ സിമന്റു പാലത്തിന് സമീപത്ത് വച്ചാണ് ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടിവച്ച് വരുതിയിലാക്കിയത്

0 Comments

Leave a comment