ഇടുക്കി: മാങ്കുളത്ത് ആക്രമിക്കാൻ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു. പ്രദേശവാസിയായ ഗോപാലൻ എന്നയാളാണ് തന്നെ ആക്രമിച്ച പുലിയെ തിരികെ ആക്രമിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ വെട്ടേറ്റ് പുലി തൽക്ഷണം ചത്തു.
ശനിയാഴ്ച രാവിലെ ഗോപാലൻ വീടിന് സമീപത്തെ പറമ്പിലേക്ക് പോവുന്നതിനിടെയാണ് പുലി ആക്രമിക്കാൻ ശ്രമിച്ചത്. വഴിയിൽ കിടക്കുകയായിരുന്ന പുലി തന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നെന്ന് ഗോപാലൻ പറഞ്ഞു. ഇതോടെ പ്രാണരക്ഷാർഥം കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു.
‘‘വഴിയിൽ കിടക്കുകയായിരുന്ന പുലി എന്റെ ദേഹത്തേക്ക് ചാടി. എന്നെ കടിച്ചു. അപ്പോഴാണ് വാക്കത്തി കൊണ്ട് വീശിയത്. ജീവൻ രക്ഷിക്കാനാണ് ഇത് ചെയ്തത്. വെട്ടുകൊണ്ട പുലി താഴെവീണു. ഞാൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. കൈയിലടക്കം പൊട്ടലുണ്ട്. നെഞ്ചിന് ഭയങ്കര വേദനയാണ്. നേരത്തെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടയിട്ടുണ്ട്’ എന്നും ഗോപാലൻ പ്രതികരിച്ചു.
പുലിയുടെ ആക്രമണത്തിൽ ഗോപാലന് കൈയിലും കാലിലുമടക്കം മുറിവുകളും പൊട്ടലുകളുമുണ്ട്. ഇദ്ദേഹത്തെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേ വിഷ ബാധയ്‌ക്കെതിരായ കുത്തിവെപ്പ് അടക്കം ചികിത്സകൾ നൽകി വരികയാണ്.
കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു.
മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്





0 Comments