/uploads/news/news_ഗവര്‍ണര്‍ക്കെതിരെയുള്ള_പൊതുതാത്‌പര്യ_ഹർജ..._1669806025_3204.png
BREAKING

ഗവര്‍ണര്‍ക്കെതിരെയുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി തള്ളി


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട പൊതുതാത്‌പര്യ ഹർജിയാണ് കോടതി തള്ളിയത്. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻറെ നടപടി.


നിയമസഭ നടത്തുന്ന നിയമ നിർമാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആക്ഷേപം. ബില്ലുകളിൽ എത്ര സമയത്തിനുള്ളിൽ ഗവർണർ ഒപ്പിടണമെന്ന നിബന്ധന ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി അഭിഭാഷകനായ പി.വി ജീവേഷായിരുന്നു ഹർജിക്കാരൻ.

ബില്ലുകൾ പിടിച്ചു വയ്ക്കാനുള്ള ഗവർണറുടെ അധികാരം ഉൾക്കൊള്ളുന്ന ഭരണഘടന അനുച്ഛേദം ഭേദഗതി ചെയ്യണം.ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള ഭരണഘടന ഭേദഗതിക്ക് ശുപാർശ ചെയ്യുന്ന സർക്കാരിയ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്നിങ്ങനെയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടന ലംഘനവുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവര്‍ണര്‍ നടപടി ചോദ്യം ചെയ്‌തുള്ള പൊതുതാത്‌പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

0 Comments

Leave a comment