രാജ്യത്ത് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡുമായി കേന്ദ്ര ഏജൻസികൾ. എട്ട് സംസ്ഥാനങ്ങളിൽ നടക്കുന്ന റെയ്ഡിൽ ഇതുവരെ 150ലേറെ പേരെ കസ്റ്റഡിയിലെടുത്തു. കർണാടക, മധ്യപ്രദേശ്, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.
കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുടെയും സംസ്ഥാന പൊലീസിന്റെയും നേതൃത്വത്തിലാണ് റെയ്ഡും അറസ്റ്റും തുടരുന്നത്. കർണാടകയിലാണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 45 പേർ. ഇവിടെ 60ലേറെ പേരെ റെയ്ഡിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.അസമിൽ 36 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിൽ എട്ടു ജില്ലകളിലാണ് വ്യാപകമായ റെയ്ഡ് പുരോഗമിക്കുന്നത്. ഗോൽപാര, കാംരൂപ്, ബാർപേട്ട, ധുബ്രി, ബാഗ്സ, ദറങ്, ഉദൽഗുരി, കരിംഗഞ്ച് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
ഡൽഹിയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ 21 പേരെയും ഗുജറാത്തിൽ 15 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ പൗരത്വ ഭേദഗതി സമരങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ഷഹീൻ ബാഗിലും റെയ്ഡ് നടക്കുന്നുണ്ട്. ഡൽഹിയിൽ ഷഹീൻ ബാഗ് കൂടാതെ നിസാമുദ്ദീനിലും ഇന്നു പുലർച്ചെ മുതൽ റെയ്ഡ് നടക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളും ഡൽഹി പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ഷഹീൻബാഗിലെ വീട്ടിൽ നിന്ന് ഡൽഹി സർവകലാശാലയിലെ വിദ്യാർഥി നേതാവ് ശുഐബ് അഹ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയിട്ടുണ്ട്. മറ്റു നാലുപേരും ഡൽഹിയിൽ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെയും എടിഎസിന്റെയും നേതൃത്വത്തിൽ വൻ റെയ്ഡ് നടന്നത്. പാർട്ടി ഓഫീസുകൾക്കു പുറമെ നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. തുടർന്ന് ദേശീയ-സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തു.നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വെള്ളിയാഴ്ച കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ നൂറുകണക്കിനു പ്രവർത്തകരെ സംസ്ഥാന പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.
എട്ട് സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്നായി 150ലേറെ പേർ കസ്റ്റഡിയിൽ





0 Comments