തിരുവനന്തപുരം: കറുപ്പ് വസ്ത്രം ധരിച്ച് നിയമസഭയിലെത്തി കോൺഗ്രസിന്റെ യുവ എം.എൽ.എമാർ. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രം ധരിച്ചവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് മാത്യു കുഴൽനാടനും ഷാഫി പറമ്പിലും സഭയിലെത്തിയത്. പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ് കോൺഗ്രസ് എം.എൽ.എമാർ ഇന്ന് സഭയിൽ എത്തിയത്.
ചോദ്യോത്തരവേളയിൽ തന്നെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. സമരക്കാർക്കു നേരെയുള്ള പൊലീസ് നടപടിയെ ചൊല്ലിയായിരുന്നു ബഹളം. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവച്ചു.
അതേസമയം, ഇന്ധന സെസിനെയും പൊലീസ് നടപടിയെയും മുഖ്യമന്ത്രി ന്യായീകരിച്ചു. കേന്ദ്രസർക്കാർ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും സെസും വർധിപ്പിച്ചിട്ടും ഇപ്പോൾ പ്രക്ഷോഭം നടത്തുന്നവർ ഇതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടാൻ പ്രേരിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും നേതൃത്വത്തിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തിൽ നടക്കുന്നത്. യൂത്ത് കോൺഗ്രസുകാരുടെ ആക്രമണത്തിൽ ആറ് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചപ്പോൾ ഷാഫി പറമ്പിൽ എം.എൽ.എയും ഡി.സി.സി പ്രസിഡന്റും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. പൊലീസ് വാഹന വ്യൂഹത്തിന് മുമ്പിലേക്ക് എടുത്ത് ചാടാൻ ശ്രമിച്ച ഒരു യുവതിയടക്കം നാല് യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനത്തിന് മുന്നിൽ ചാടി ആപത്ത് വരാതിരിക്കാനുള്ള ഇടപെടലാണ് പൊലീസ് നടത്തിയത്. അനിവാര്യമായ നടപടികളാണ് പോലീസിന്റേതെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
അതേസമയം, നിയമസഭയിൽ ഇന്നും മാധ്യമങ്ങൾക്ക് വിലക്കുണ്ട്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ മാധ്യമ ക്യാമറകൾക്ക് ഇന്നും വിലക്ക് തുടർന്നു. സഭാ ടി.വിയിലും പ്രതിപക്ഷ പ്രതിഷേധം സംപ്രേഷണം ചെയ്തില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് എത്തിയിരുന്നു. സഭാ ടി.വി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്നും സഭാ ടി.വി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നതിൽ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് പഴയ വിജയനാണെങ്കിൽ ഇതിനൊക്കെ ഇപ്പോൾ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സുധാകരനോടു ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. നിങ്ങളൊക്കെ സർവസജ്ജമായി നടന്ന കാലത്ത് താൻ ഒറ്റത്തടിയായി പുറത്തിറങ്ങി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. മുഖ്യമന്ത്രിയുടെ അതിസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഒരു ദിവസം പത്രവാർത്ത കണ്ടു; ബഹുമാന്യനായ പ്രതിപക്ഷ നേതാവ് പറയുകയാണ്, മുഖ്യമന്ത്രി വീട്ടിൽത്തന്നെ ഇരിക്കേണ്ടി വരും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കിൽ അപ്പോഴേ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ഇപ്പോൾ അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോൾ ആവശ്യം. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങൾ സർവ്വ സജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നുവല്ലോ, സുധാകരനോട് ചോദിച്ചാൽ മതി’- എന്നായിരുന്നു പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്.
ചോദ്യോത്തര വേളയിൽ തന്നെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു





0 Comments