/uploads/news/news_ആദിവാസി_യുവാവിനെ_കള്ളക്കേസിൽ_കുടുക്കിയ_ഫ..._1670325499_8576.png
Crime

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ ഫോറസ്റ്റര്‍ അടക്കം 13 ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്‌


ഇടുക്കി: കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ വനപാലകർക്കെതിരെ പോലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽകുമാർ അടക്കം 13 ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഡി.എഫ്.ഒ. ബി. രാഹുലിനേയും കേസിൽ പ്രതിചേർത്തു.

കാട്ടിറച്ചി കൈവശംവെച്ചെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചുവെന്ന സരുണിന്റെ പരാതിയിൽ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. എസ്.സി- എസ്.ടി. കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് കേസെടുക്കാൻ പോലീസ് തയ്യാറായിരിക്കുന്നത്. സരുണിനെ കേസിൽ കുടുക്കാൻ നേതൃത്വം നൽകിയെന്ന് കണ്ടെത്തിയാണ് അനിൽകുമാറിനെ ഒന്നാം പ്രതിയാക്കിയത്. മർദ്ദിക്കാൻ നേതൃത്വം നൽകുകയും കൂട്ടുനിൽക്കുകയും ചെയ്‌തെന്നാണ് മറ്റ് 12 പേർക്കെതിരെയുള്ള കുറ്റം.

മർദ്ദനം, മോശം വാക്കുകളുടെ ഉപയോഗം, അന്യായമായി കസ്റ്റഡിയിൽ വെക്കൽ, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദിവാസി പീഡനനിരോധന നിയമത്തിലെ ഏതാനും വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

സെപ്റ്റംബർ 20-ാം തീയതിയായിരുന്നു സരുണിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. എന്നാൽ, മറ്റൊരു സ്ഥലത്തുനിന്ന് ലഭിച്ച കാട്ടിറച്ചി സരുണിന്റെ ഓട്ടോറിക്ഷയിൽ കൊണ്ടുവെച്ച് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും സരുണിനെതിരായ കേസ് പിൻവലിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല.

കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചുവെന്ന സരുണിന്റെ പരാതിയില്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല

0 Comments

Leave a comment