ആലപ്പുഴ: കരുനാഗപ്പള്ളിയിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഷാനവാസിന് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ഈ വിഷയം ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും അയാളെ സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആരെങ്കിലും സംരക്ഷിച്ചാൽ അയാൾ കൂടി വെളിയിൽ പോകുകയായിരിക്കും ചെയ്യുക. ലഹരിക്കടത്ത് സംഘവുമായി പാർട്ടിയിൽ ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളിയിൽനിന്ന് ഒരുകോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്ന ലോറികളിലൊന്ന് സി.പി.എം. നേതാവും ആലപ്പുഴ നഗരസഭാ കൗൺസിലറുമായ എ.ഷാനവാസിന്റെ പേരിലുള്ളതാണെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, തന്റെ ലോറി കട്ടപ്പന സ്വദേശിയായ ഒരാൾക്ക് മാസവാടകയ്ക്കു നൽകിയിരിക്കുകയാണെന്നതു സംബന്ധിച്ച രേഖകൾ ഷാനവാസ് പുറത്തുവിട്ടിരുന്നു.
ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങൾ സംഭരിച്ച് സമീപ ജില്ലകളിലടക്കം വിതരണംചെയ്യുന്ന വൻസംഘമാണ് പിടിയിലായത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിരുന്നു. ഞായറാഴ്ച പുലർച്ചെ കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷനു സമീപത്തുനിന്നാണ് രണ്ടു ലോറികളിലായി കടത്തിയ 1,27,410 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങള്‍ സംഭരിച്ച് സമീപ ജില്ലകളിലടക്കം വിതരണംചെയ്യുന്ന വന്‍സംഘമാണ് പിടിയിലായത്.





0 Comments