കാസര്‍കോട്: കുണ്ടംകുഴിയില്‍ കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ രണ്ട് പേരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിന് (29), ബീംബുങ്കാല്‍ കെ വി മിഥുന് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിതിന് എസ് എഫ് ഐ ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്. ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വാഹനത്തില്‍ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.
ബെംഗളൂരുവില്‍ നിന്ന് ബസില്‍ സുള്ള്യയില്‍ എത്തിച്ച കഞ്ചാവ് അവിടെ നിന്നും കാറില്‍ കാസര്‍കോട് കുണ്ടംകുഴിയിലേക്ക് കൊണ്ട് വരികയായിരുന്നു. എസ് ഐ എം ഗംഗാധരന്, സിപിഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇതിനിടെ പാലക്കാട് മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പാലക്കാട് വാളയാറില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. മീൻ വണ്ടിക്കുള്ളിൽ 100 പാക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നാണ് ഇവരുടെ മൊഴി. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.
സി ആർ സെവൻ എന്ന് പേരിട്ട മീൻവണ്ടിയിലാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്. അതേസമയം പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 1.7 കിലോ ചരസ് ആർ പി എഫ് - എക്സൈസ് സംയുക്ത പരിശോധനയില്‍ പിടികൂടി. ട്രെയിനിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നാണ് ഒന്നരക്കോടിയോളം വില വരുന്ന ചരസ് കണ്ടെത്തിയത്. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലാണ് ചരസ് കണ്ടെത്തിയത്. ചരസ് കടത്താൻ ശ്രമിച്ചവരെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.
കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വാഹനത്തില്‍ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.





0 Comments