കൊച്ചി: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റലിനെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ചോദ്യംചെയ്തു വരികയാണ്.
അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കുട്ടിയുടെ വീട്ടിൽനിന്ന് മൊബൈൽഫോണും കവർന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോൺ ആണ് പ്രതി വീട്ടിൽനിന്ന് മോഷ്ടിച്ചതെന്ന് ബന്ധുവായ യുവാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഒരു പേഴ്‌സ് അരിച്ചുപെറുക്കിയശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി.
രാത്രി ഫോൺ വന്നിട്ടാണ് വിവരമറിഞ്ഞത്. അതോടെ നേരേ പോലീസ് സ്‌റ്റേഷനിലേക്ക് പോയി. അമ്മയും കുട്ടികളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രി 12.30-ഓടെ എല്ലാവരും കിടന്നു. വാതിൽ പൂട്ടിയിരുന്നെങ്കിലും ജനൽ തുറന്നിട്ടിരുന്നു. ജനൽ വഴി കൈയിട്ട് താക്കോൽ കൈക്കലാക്കിയാണ് പ്രതി വാതിൽതുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളിൽ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചിട്ടുണ്ടെന്നും ബന്ധു പറഞ്ഞു.
സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാൾ പാറശ്ശാല ചെങ്കൽ സ്വദേശിയായ ക്രിസ്റ്റലാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. ഇയാൾ 2017-ൽ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാൾ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികൾ പറഞ്ഞു. മകൻ ഒന്നര വർഷം മുൻപ് ആലുവയിലേക്ക് പോയതാണെന്ന് ക്രിസ്റ്റലിന്റെ മാതാവും പ്രതികരിച്ചിരുന്നു.
18 വയസ്സ് മുതലാണ് ഇയാൾ മോഷണം ആരംഭിച്ചത്. മൊബൈൽ ഫോൺ മോഷണമാണ് പതിവ്. പകൽ മുഴുവൻ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് ജീവിതരീതി. പിന്നീട് രാവിലെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്. മൊബൈൽ മോഷണം പതിവാക്കിയ ഇയാളുടെ മുറിയിൽ നിരവധി മൊബൈൽ ഫോണുകൾ സൂക്ഷിച്ചിരുന്നതായും വിവരങ്ങളുണ്ട്. രാത്രി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാൽ മകൻ ചീത്തവിളിക്കുമെന്നാണ് മാതാവും ഇയാളെക്കുറിച്ച് പറഞ്ഞത്.
വ്യാഴാഴ്ച പുലർച്ചെയാണ് ആലുവ ചാത്തൻപുറത്തെ വീട്ടിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലർച്ചെ 2.15-ഓടെ വീട്ടിൽക്കയറി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോൾ ഒരാൾ കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മർദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയൽക്കാരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു.
തൊട്ടുപിന്നാലെ പ്രതി കുട്ടിയെ സമീപത്തെ വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് നിഗമനം. തിരച്ചിലിനിടെ ചോരയൊലിച്ചനിലയിലാണ് പെൺകുട്ടി നാട്ടുകാരുടെ അടുത്തേക്ക് ഓടിയെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വ്യാഴാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു.
18 വയസ്സ് മുതലാണ് ഇയാള്‍ മോഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണ്‍ മോഷണമാണ് പതിവ്. പകല്‍ മുഴുവന്‍ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് ജീവിതരീതി. പിന്നീട് രാവിലെയാണ് വീട്ടില്‍ തിരിച്ചെത്തിയിരുന്നത്.





0 Comments