കടയ്ക്കാവൂർ: ആലംകോട് സ്വദേശിയായ ജസീൻ എന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് അടിച്ച് വീഴ്ത്തി മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിലായി. പെരുങ്കുളം വില്ലേജിൽ കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ സജി (34), കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത കാണിവിള വീട്ടിൽ കടകംപള്ളി ബിജു എന്ന് വിളിക്കുന്ന ബിജു (36) എന്നിവരാണ് കടയ്ക്കാവൂർ പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ 10-ാം തീയതി പ്രതികൾ ജസീനെ ഫോണിൽ വിളിച്ച് വരുത്തി മർദ്ദിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്യുകയായിരുന്നു. ഒന്നാം പ്രതി സജിയുടെ സഹോദരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്ന കാരണം പറഞ്ഞാണ് പ്രതികൾ ജസീനെ വിളിച്ചു വരുത്തി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മോഷ്ടിച്ച മൊബൈൽ പെരുമാതുറ ഒരു മൊബൈൽ ഷോപ്പിൽ കൊണ്ട് പോയി വിൽക്കാൻ ശ്രമിക്കവേയാണ് പ്രതികളെ പിടികൂടിയത്. അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ നിരവധി അടിപിടി, മോഷണം, പിടിച്ചു പറി കേസുകളിലെ പ്രതിയാണ് രണ്ടാം പ്രതി കടകം പള്ളി ബിജുവെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂർ സി.ഐ എസ്.എം.റിയാസ്, എസ്.ഐ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ മുകുന്ദൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ്, ബിനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
യുവാവിനെ ബിയർ കുപ്പി കൊണ്ട് അടിച്ചു വീഴ്ത്തി മൊബൈൽ ഫോൺ കവർന്ന പ്രതികൾ പിടിയിൽ





0 Comments