തിരുവനന്തപുരം: കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്കായി സ്കൂളുകൾ പ്രത്യേകക്ലാസ് ഏർപ്പെടുത്തുന്നത് നിരോധിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. പരീക്ഷകൾക്കായുള്ള സ്വകാര്യ ട്യൂഷൻ സെന്ററുകളിലെ പ്രത്യേക പരിശീലനവും നിർത്തലാക്കണം.
കുട്ടികളെ സ്കൂളുകളിൽ വേർതിരിച്ചിരുത്തി ക്ലാസ് നടത്തുന്നതും അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നൽകുന്നതും
തടയണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും ബാലാവകാശ കമ്മീഷൻ മുന്നോട്ട് വെക്കുന്നു.
കുട്ടികളുടെ ഫോട്ടോ വെച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ഫ്ലക്സുകളും പരസ്യങ്ങളും ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.
കുട്ടികൾക്ക് ചൂടിൽ നിന്നും സംരക്ഷണം ഉറപ്പാക്കി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്തണമെന്നും ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികൾക്ക് ലഭ്യമാക്കണമെന്നും ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കുട്ടികളിൽ അനാവശ്യ മത്സരബുദ്ധി, സമ്മർദം, വിവേചനം എന്നിവ സൃഷ്ടിക്കുന്ന തരത്തിൽ നടത്തുന്ന പരീക്ഷകളിൽ മാറ്റം വരുത്താനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
വിദ്യാർഥികളിൽ അനാവശ്യ മത്സരബുദ്ധിയും സമ്മർദവും സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രവണതകളെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഇതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ സി.വിജയകുമാർ, പി.പി. ശ്യാമളാദേവി എന്നിവരുടെ ഫുൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവിന്മേൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം ഒരുമാസത്തിനകം ലഭ്യമാക്കാനും കമ്മീഷൻ നിർദേശം നൽകി.
കുട്ടികളുടെ ഫോട്ടോ വെച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ഫ്ലക്സുകളും പരസ്യങ്ങളും ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.
0 Comments