തിരുവനന്തപുരം: നാല് ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾ പഠിക്കാനെത്തും. ഇന്ന് ആരംഭിക്കുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി ക്ലാസുകളിലാണ് പെൺകുട്ടികൾ പ്രവേശനം നേടിയിരിക്കുന്നത്.വിദ്യാർത്ഥികളെ സ്വീകരിക്കാൻ മന്ത്രി ആന്‍റണി രാജു ചടങ്ങിൽ പങ്കെടുക്കും. ഫലവൃക്ഷത്തൈകൾ നൽകിയാണ് പെൺകുട്ടികളെ സ്വാഗതം ചെയ്യുന്നത്.
ആകെ 18 പെൺകുട്ടികളാണ് പട്ടികയിലുള്ളത്. ഇതിൽ 12 പേർ പ്രവേശന നടപടികൾ പൂർത്തിയാക്കി. ഇന്നും പ്രവേശനം ഉള്ളതിനാൽ കൂടുതൽ വിദ്യാർത്ഥിനികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രപ്രാധാന്യമുള്ള ഒരു സ്കൂളാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ് മാധ്യമങ്ങളിൽ പ്രവർത്തിച്ച ഏക സ്കൂളായിരുന്നു ഇത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ, അത് ഗേൾസ് സ്കൂൾ, തമിഴ് സ്കൂൾ, ആൺകുട്ടികളുടെ സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരുന്നു. അതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മിക്സഡ് സ്കൂളാക്കി മാറ്റുന്നത്.
തിരുവനന്തപുരം കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സലിം, വലിയശാല വാർഡ് കൗൺസിലർ എസ് കൃഷ്ണകുമാർ, തണൽ പ്രോഗ്രാം കോഡിനേറ്റർ ജിഷ്ണു എം, പി ടി എ പ്രസിഡന്റ് സതീഷ് കുമാർ വി എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഫെലീഷ്യ ചന്ദ്രശേഖരൻ അറിയിച്ചു.
ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രപ്രാധാന്യമുള്ള ഒരു സ്കൂളാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ് മാധ്യമങ്ങളിൽ പ്രവർത്തിച്ച ഏക സ്കൂളായിരുന്നു ഇത്.





0 Comments