മംഗലപുരം: റമദാൻ മാസത്തിലെ പതിനേഴാം രാവിൽ നോമ്പ് കഞ്ഞി വിതരണം ചെയ്തു മാതൃകയായി മാറിയിരിക്കുകയാണ് കാരമൂട് വാർഡംഗം. ജാതി മത ഭേദമെന്യേ നാനൂറോളം വീടുകളിലാണ് നോമ്പു കഞ്ഞി എത്തിച്ചത്. മംഗലപുരം ഗ്രാമപഞ്ചായത്തിൽ പെട്ട കാരമൂട് വാർഡിലെ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫിയാണ് നോമ്പു തുറയ്ക്കായി നോമ്പു കഞ്ഞി എത്തിച്ച് പുണ്യ പ്രവൃത്തി ചെയ്തത്. കാരമൂട് ആൽഫ ക്ലേയും വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫിയും സഹകരിച്ചാണ് നോമ്പ് കഞ്ഞിയ്ക്കുളള ചെലവു വഹിച്ചത്. തുടർന്ന് കുറക്കോട്, എം.കെ.നഗർ, തലക്കോണം എന്നീ മൂന്ന് സ്ഥലങ്ങളിലായി നോമ്പ് കഞ്ഞി തയാറാക്കി മംഗലപുരം ഷാഫി എല്ലാ വീടുകളിലും എത്തിക്കുകയായിരുന്നു. കാരമൂട് വാർഡിൽ ഒരു ജമാഅത്ത് പള്ളിയും ഒരു തയ്ക്കാവും മൂന്ന് നമസ്കാര പള്ളികളും ഉണ്ട്. റമദാനിലെ 30 ദിവസവും അവിടയെല്ലാം നോമ്പ് തുറയും, തറാവീഹും, പ്രാർത്ഥനയുമെല്ലാം നടന്നു വന്നിരുന്നതാണ്. മാത്രമല്ല റമദാൻ മാസത്തിലെ എല്ലാ ദിവസങ്ങളിലും നോമ്പ് കഞ്ഞി ഒരു പ്രധാനപ്പെട്ട ഭക്ഷണ വിഭവം കൂടിയാണ്. ലോക്ഡൗൺ മൂലം കേരളത്തിലെ മുഴുവൻ പള്ളികളും അടഞ്ഞു കിടക്കുന്നതിനാൽ പള്ളികളിൽ നോമ്പ് തുറ പരിപാടിയോ നിസ്കാരങ്ങളോ നടക്കുന്നില്ല.
പതിനേഴാം രാവിൽ നാനൂറോളം വീടുകളിൽ നോമ്പ് കഞ്ഞി നൽകി വാർഡ് അംഗം





0 Comments