തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും, പ്രധാനമന്ത്രി ഒരു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു.
ഒരു രാജ്യമെന്ന നിലയിൽ സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഇന്ത്യയുടെ സ്വത്വമെന്നത് മതേതരത്വമാണ്. വിശ്വാസികളും അവിശ്വാസികളും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നു. ഓരോ പൗരനും ഭരണഘടനാ സ്വാതന്ത്ര്യം തുല്യമായി അനുഭവിക്കണം. മതവിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മതം വലുതും മറ്റൊന്ന് ചെറുതും എന്നു പറയാൻ കഴിയില്ല. ഇന്ത്യൻ മതേതരത്വം മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്നതാണ് എന്ന് ജവഹർലാൽ നെഹ്റു തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പാരമ്പര്യം നമ്മുടെ ചരിത്രത്തിലുണ്ടെന്നും, എന്നാൽ മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്ന രേഖ കുറഞ്ഞു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇത് അസ്വസ്ഥത സൃഷ്ടിക്കും. ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മതപരമായ ആരാധനാലയത്തിൻ്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് ക്ഷണം ലഭിച്ചു. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവർ എന്ന നിലയിൽ തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കണം. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.





0 Comments