വൈറസ് കാരണമാണ് ചിക്കൻപോക്സ് ബാധിക്കുന്നത്. അതിനാൽ വൈറസ് സാന്നിധ്യമുള്ളപ്പോൾ അത് ബാധിക്കുവാൻ സഹായകമായ അനുകൂല സാഹചര്യങ്ങളെ ഒഴിവാക്കുകയാണ് പ്രതിവിധി.
ചിക്കൻപോക്സ് ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, പ്രതിരോധശേഷി കുറയുവാൻ കാരണമാകുംവിധം ശരീരത്തിലെ താപനില വർദ്ധിപ്പിക്കാൻ സാദ്ധ്യതയുള്ള ആഹാരവും ശീലവും കുറയ്ക്കുക, നേരിട്ട് വെയിൽ /ചൂട് ഏൽക്കുന്ന പ്രവർത്തികളിൽനിന്നും അകന്നിരിക്കുക തുടങ്ങിയവയാണ് പരിഹാരമാർഗങ്ങൾ.
കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പിടിപെട്ടവരിൽ തന്നെ ഈ വിഭാഗത്തിലുള്ളവർക്ക് അപകടം ഒഴിവാക്കുവാൻ പ്രത്യേക പരിഗണനയും ആവശ്യമാണ്.
എരിവും, പുളിയും, ചൂടും ധാരാളം ഉപയോഗിക്കുക, മസാല, നോൺവെജ്,കാഷ്യൂ നട്ട്, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട, കോഴി ഇറച്ചി എന്നിവയുടെ ഉപയോഗം, വിശപ്പില്ലാത്ത സമയത്തുള്ള ഭക്ഷണം, വെയിൽ കൊള്ളുക തുടങ്ങിയവ ചിക്കൻപോക്സ് പിടിപെടാനുള്ള സാധ്യതയെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ചെറിയൊരു ജലദോഷപ്പനിയായിട്ട് ആരംഭിക്കുന്ന ചിക്കൻപോക്സ് പിന്നീട് പനി, തൊണ്ടവേദന, വിശപ്പില്ലായ്മ, ചുമ, തലവേദന എന്നിവയോടുകൂടി മൂന്നു ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകളും ചൊറിച്ചിലോടുകൂടിയ തിണർപ്പുകളുമായി മാറും. ചുവന്ന സ്പോട്ടുകൾ ക്രമേണ വെള്ളം നിറഞ്ഞുനിൽക്കുന്ന കുമിളകളായി മാറും.ഇവ ദേഹം മുഴുവനും ഉണ്ടാകുമെങ്കിലും മുഖത്തും നെഞ്ചിലും ആയിരിക്കും ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.
5 മുതൽ 7 ദിവസം വരെ ഇത്തരം കുമിളകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കും. ഓരോ കുമിളകളും പൊട്ടി പൊരിക്ക വയ്ക്കാൻ രണ്ടുമൂന്നു ദിവസം എടുക്കും. ഏഴാമത്തെ ദിവസം ഉണ്ടാകുന്ന കുമിളകൾ പൊട്ടി പൊരിക്ക വയ്ക്കുന്നത് ഉൾപ്പെടെ 10 ദിവസം വരെ ചിക്കൻപോക്സ് നീണ്ടുനിൽക്കുമെന്ന് സാരം.
അതുവരെ രോഗിയുടെ സ്പർശം, ഉമിനീർ, തുമ്മൽ, തുപ്പൽ, ഉപയോഗിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്കു പകരാം. ജലദോഷം ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിലും പൊരിക്കകൾ പൂർണ്ണമായും പൊഴിയുന്ന അവസാന ദിവസങ്ങളിലും രോഗം പകരാനുള്ള സാധ്യത കൂടുതലാണ് .
പനി മാറിയാൽ പച്ചവെള്ളത്തിലോ, ചൂടാക്കി തണുപ്പിച്ച വെള്ളത്തിലോ, വേപ്പില ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിലോ ദിവസേന കുളിക്കാം. വേപ്പില ഏതുവിധത്തിലായാലും ഉപയോഗിക്കണം.സോപ്പ് ഉപയോഗിക്കരുത്. വസ്ത്രങ്ങൾ കഴുകാനും വീര്യം കുറഞ്ഞ സോപ്പ് മതി. കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് നല്ലത്.
കണ്ണിനുളിൽ കുരു, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയവ ഇല്ലെങ്കിൽ നിസ്സാരമായ വിധത്തിലുള്ള ചികിത്സ മാത്രമേ ചിക്കൻപോക്സിന് ആവശ്യമുള്ളൂ. മറ്റൊരാളിലേക്ക് പകരാതിരിക്കുവാൻ ചിക്കൻപോക്സ് ആണെന്ന് സംശയം തോന്നിയാലുടൻ മറ്റുള്ളവരിൽ നിന്ന് താൽക്കാലികമായി അകന്നിരിക്കുകയാണ് വേണ്ടത്. പൊതുവായി മറ്റുള്ളവർ ഉപയോഗിക്കുന്ന ഒന്നിലും തൊടരുത്. റൂമിൽ നിന്നും പുറത്തിറങ്ങരുത് എന്നൊന്നും ഇതിന് അർത്ഥമില്ല. മറ്റൊരാളിലേക്ക് പകരാനുള്ള അവസരം ഉണ്ടാക്കരുതെന്നു മാത്രം.
പൊതുവാഹനങ്ങൾ, പൊതുസ്ഥലങ്ങൾ, ഓഫീസ്, സ്കൂൾ, സിനിമാതിയേറ്റർ തുടങ്ങി ആൾക്കാർ കൂടുന്ന ഇടങ്ങളിലേക്ക് പോകരുത്. ബുദ്ധിമുട്ടുണ്ടാകാത്ത വിധം മുറിക്കുള്ളിൽ പുകയ്ക്കണം.
ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത കുറവാണ്. അങ്ങനെയുള്ളവർ നിലവിൽ രോഗമുള്ളവർക്ക് ശരിയായ പരിചരണം കൊടുക്കാൻ മുൻകൈ എടുക്കണം. അനുബന്ധ രോഗങ്ങൾ ഇല്ലെങ്കിൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ മറ്റ് പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത രോഗമാണ് ചിക്കൻപോക്സ്.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
BAMS, MD
9447963481
ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത കുറവാണ്. അങ്ങനെയുള്ളവർ നിലവിൽ രോഗമുള്ളവർക്ക് ശരിയായ പരിചരണം കൊടുക്കാൻ മുൻകൈ എടുക്കണം. അനുബന്ധ രോഗങ്ങൾ ഇല്ലെങ്കിൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ മറ്റ് പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത രോഗമാണ് ചിക്കൻപോക്സ്.





0 Comments