തിരുവനന്തപുരം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചു.
''ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ശങ്കർ മോഹനെതിരായ ആരോപണങ്ങളെല്ലാം തള്ളി അടൂർ വിശദീകരിച്ചു.
ഒരു ദളിത് ക്ലർക്ക്, വിദ്യാർത്ഥികളെ ആകെ സ്വാധീനിച്ച് വാർത്ത പരത്താനാണ് ശ്രമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ആത്മാർത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു പിസമരം. സമരത്തിന് മുമ്പ് വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു വിദ്യാർത്ഥികൾ സമരം നടത്തിയത്. സമരത്തിലായിരുന്ന വിദ്യാർത്ഥികൾ ചലച്ചിത്ര മേളയ്ക്ക് പോകില്ലെന്ന ധാരണയിലായിരുന്നു മുറികളുടെ ബുക്കിങ് റദ്ദാക്കിയത്. പക്ഷെ സമരനേതാക്കൾ ആരെയും അറിയിക്കാതെ തിരുവനന്തപുരത്തു പോയി''. ചലച്ചിത്രമേളയുടെ മറവിൽ ദ്രോഹപരിപാടികൾ നടന്നുവെന്നും, സിനിമ കാണാനല്ല, സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനാണ് വിദ്യാർത്ഥികൾ തിരുവന്തപുരത്തേക്ക് വന്നതെന്നും അടൂർ ആരോപിച്ചു.
ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർ്തഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ശങ്കർ മോഹന്റെ രാജിക്ക് പിന്നാലെ അടൂരും രാജിവെച്ചത്. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ വഴങ്ങിയില്ല.
ഡയറക്ടർ ശങ്കർ മോഹൻ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങൾ ഉന്നയിച്ചാണ് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ ഒരു മാസത്തിലേറെ സമരം നടത്തിയത്. സമരം ശക്തമായതോടെ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡയറക്ടർക്കെതിരെ വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, മുൻ നിയമസഭ സെക്രട്ടറി എൻ.കെ.ജയകുമാർ എന്നിവരുടെ രണ്ടംഗ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെ ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ചു. ഇതിന് തുടർച്ചയായി ചില അധ്യാപകരും രാജിവെച്ചൊഴിഞ്ഞു. ശങ്കർ മോഹന് പിന്തുണ പ്രഖ്യാപിച്ച് ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് അടൂരും ചെയർമാൻ സ്ഥാനമൊഴിയുന്നത്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം : അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനം രാജിവച്ചു; ശങ്കർമോഹന് പിന്തുണ





0 Comments