/uploads/news/1714-253b22a5-d7a1-42d0-a55f-45065e45ab63.jpg
KERALA

ഡോക്ടര്‍മാരും നഴ്‌സുമാരും എന്റെ മക്കളാ... 48 ദിവസത്തിന് ശേഷം ഷേര്‍ളിയമ്മ ആശുപത്രി വിട്ടു


തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതൽ ദിവസം ആശുപത്രിയിൽ കഴിഞ്ഞ പത്തനംതിട്ട വടശേരിക്കര സ്വദേശി ഷേർളി എബ്രഹാം (62) രോഗമുക്തി നേടി ആശുപത്രി വിട്ടു. 20 പ്രാവശ്യം കോവിഡ് പരിശോധനാ ഫലങ്ങൾ പോസിറ്റീവായിരുന്ന ഷേർളിയുടെ അവസാന രണ്ട് പരിശോധാ ഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഷേർളിക്ക് മികച്ച ചികിത്സ നൽകിയ ആശുപത്രിയിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. നീണ്ട ആശുപത്രി വാസത്തിന് ശേഷം സുഖപ്പെട്ട ഷേർളിക്ക് എല്ലാ ആശംസകളും മന്ത്രി നേർന്നു. കേരളത്തിൽ രണ്ടാംഘട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലാണ് ഷേർളിയുമുള്ളത്. ഇറ്റലിയിൽ നിന്നും വന്ന റാന്നി കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേർളിയുടെ കുടുംബവും. ഇവരിൽ നിന്നും സമ്പർക്കത്തിലൂടെയാണ് ഷേർളിക്കും മകൾക്കും കോവിഡ് പിടിപെട്ടത്. മാർച്ച് 8നാണ് ഷേർളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 10നാണ് രോഗം സ്ഥിരീകരിച്ചത്. ആരംഭ സമയത്ത് ചെറിയ രോഗ ലക്ഷണങ്ങൾ കാണിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. പ്രമേഹ രോഗം ഇല്ലായിരുന്നു. എന്നാൽ രക്താദി സമ്മർദവും കൊളസ്ട്രോളും കൂടിയ അവസ്ഥയിലായിരുന്നു. അതിനാൽ തന്നെ റിസ്കുണ്ടായിരുന്നു. മന്ത്രി കെ.കെ. ശൈലജ ടീച്ചർ ജില്ല മെഡിക്കൽ ഓഫീസറേയും ജില്ല പ്രോഗ്രാം മാനേജറേയും ആശുപത്രി സൂപ്രണ്ടിനേയും നിരന്തരം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷം 20 തവണ പരിശോധനകൾ നടത്തിയെങ്കിലും അതെല്ലാം പോസിറ്റീവായിരുന്നു. ഏപ്രിൽ 2ന് നടത്തിയ പരിശോധന നെഗറ്റീവായെങ്കിലും തുടർ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. എന്നാൽ ഏപ്രിൽ 20ന് നടത്തിയ പരിശോധനാ ഫലം നെഗറ്റീവായി. ഏപ്രിൽ 22ന് നടത്തിയ പരിശോധനാ ഫലം വീണ്ടും നെഗറ്റീവായതോടെയാണ് രോഗമുക്തി സ്ഥിരീകരിച്ചത്. തുടർന്നാണ് ഷേർളിയെ ഡിസ്ചാർജ് ചെയ്തത്. ഇനി 14 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ തുടരും. നീണ്ട വാസത്തിന് ശേഷം ആശുപത്രിയിൽ നിന്നും പടിയിറങ്ങുമ്പോൾ ഷേർളിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 'പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്. ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരുമൊക്കെ എന്റെ മക്കളാ... പ്രതിഭ ഡോക്ടറെ ഞാൻ മോളെ എന്നല്ലാതെ വിളിക്കില്ല. ശരിക്കും അവർക്കും അങ്ങനെ തന്നെയാണ്. എനിക്ക് വീടു പോലെയായിരുന്നു ഇവിടം. നാനാജാതി മതസ്തരാണ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചത്. നന്ദിയുണ്ട്. ഭർത്താവിനേയും മോനേയും കണ്ടിട്ട് ഏറെനാളായായി. റോഷന് ഡൽഹിയിൽ ലോക് ഡൗണിൽ പെട്ടുപോയി. മകൾ ഗ്രീഷ്മയ്ക്കും രോഗം വന്നെങ്കിലും നേരത്തെ ഭേദമായി. റാന്നി കുടുംബവുമായി വലിയ ബന്ധമാണ്. ഒരു വീടുപോലെയാണ് ഞങ്ങൾ കഴിഞ്ഞത്. മറ്റാർക്കും വരുതെന്ന് കരുതി ഞങ്ങൾ സ്വമേധയേയാണ് ആശുപത്രിയിലെത്തിയത്. ഇനി ഇതാർക്കും... ആർക്കും വരരുത്... എല്ലാവരോടും നന്ദി മാത്രം. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ, ജില്ല പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ എന്നിവരുടെ ഏകോപനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഡോ. അഭിലാഷ്, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

ഡോക്ടര്‍മാരും നഴ്‌സുമാരും എന്റെ മക്കളാ... 48 ദിവസത്തിന് ശേഷം ഷേര്‍ളിയമ്മ ആശുപത്രി വിട്ടു

0 Comments

Leave a comment