/uploads/news/news_സംസ്ഥാനത്ത്__കോഴിയിറച്ചി_വില_200_കടന്നു._1647511401_3474.jpg
KERALA

സംസ്ഥാനത്ത് കോഴിയിറച്ചി വില 200 കടന്നു.


കോഴിക്കോട്: അവശ്യസാധനങ്ങള്‍ക്കൊപ്പം സംസ്ഥാനത്ത് കോഴിയിറച്ചി വിലയും കുതിക്കുന്നു. കോഴിക്കോട് 200 പിന്നിട്ട് 240ല്‍ എത്തി നില്‍ക്കുകയാണ് ഒരു കിലോ ഇറച്ചിയുടെ വില.


ബ്രാന്‍ഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാന്‍ കാരണമായി എന്ന് കച്ചവടക്കാര്‍ പറയുന്നു.


രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നിരിക്കുകയാണ്. സാധാരണ ചൂടുകാലമായ മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍, ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി.


കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ക്ഡൗൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കില്‍ ഇപ്പോള്‍ അത് 2500 രൂപയായി. ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 90 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉല്‍പാദന ചെലവ് ഇപ്പോള്‍ 103 രൂപ വരെ എത്തിയെന്ന് കര്‍ഷകര്‍ പറയുന്നു. കേരളത്തിലെ ചെറുകിട കോഴിക്കര്‍ഷകര്‍ രംഗത്തുനിന്ന് പിന്‍വാങ്ങിയതിനാല്‍ തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ് ഇപ്പോള്‍ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തുന്നത്. വിപണിയില്‍ മത്സരം കുറഞ്ഞതും വില ഉയരാന്‍ കാരണമായി.


കോഴിത്തീറ്റക്ക് സബ്‌സിഡി അനുവദിയ്ക്കുകയും കേരള ചിക്കന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കോഴി കര്‍ഷകര്‍ക്കും നല്‍കി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതിയുടെ ആവശ്യം.


ചിക്കന് വന്‍ തോതില്‍ വില ഉയര്‍ന്നത് ഹോട്ടല്‍ വ്യവസായത്തേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. വില തടഞ്ഞുനിര്‍ത്താനായില്ലെങ്കില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്.

ചൂടുകാലമായ മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍, ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്.

0 Comments

Leave a comment