കഴക്കൂട്ടം: ആളില്ലാത്ത വീടുകൾ കുത്തി തുറന്ന് മോഷണം നടത്തി വന്നിരുന്ന മൂന്നു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ അമ്പലകുളങ്ങര മുസ്ലിം പള്ളിക്ക് സമീപം ബിലാൽ (19), തിരുവനന്തപുരം, മുട്ടത്തറ ബീമാപള്ളി കോളനി റോഡിൽ ഷമീറാ മൻസിലിൽ നസറുദ്ദീൻ ഷാ (32), ബീമാപള്ളി പുതുവൽ പുരയിടം വീട്ടിൽ റിയാസ് (24) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പിടിയിലായ പ്രതികൾ ഉൾപ്പെടെ നാലംഗ സംഘം പെരുമാതുറ സ്വദേശി സഞ്ജുവിന്റെ വീടിന്റെ പിൻവശം കുത്തിതുറന്ന് 50,000രൂപ അപഹരിച്ചതോടെയാണ് ഇവർ പൊലീസിന്റെ വലയിലാവുകയായിരുന്നു. പൂന്തുറ സ്റ്റേഷനിലെ ക്രിമിനൽ കേസിലെ പ്രതിയും ഫോർട്ട്, വിഴിഞ്ഞം, കോവളം, വലിയതുറ, തുമ്പ, കാഞ്ഞിരംകുളം, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലെ മോഷണ കേസിലെ പ്രതിയാണ് നസറുദ്ദീൻഷാ എന്ന് പോലീസ് പറഞ്ഞു. റിയാസിന്റെ പേരിലും സമാനമായ കേസുകൾ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്. വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിൽ ചുറ്റിക്കറങ്ങി ആൾപാർപ്പില്ലാത്ത വീടുകൾ നോക്കി വച്ച ശേഷം രാത്രിയിൽ മോഷണം നടത്തുകയാണ് ഇവരുടെ പതിവു രീതിയെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ നിസാമുദ്ദീനു വേണ്ടി ഊർജിത അന്വേഷണം നടത്തി വരികയാണ്. കഠിനംകുളം സി.ഐ പി.ബി.വിനോദ് കുമാർ, എസ്.ഐമാരായ പി.അഭിലാഷ്, ഇ.പി.സവാദ് ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐമാരായ ഷാജി, അനൂപ്, പൊലീസുകാരായ സുരേന്ദ്രൻ, രാജു, ബിനു, സജിൻ, സജി, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
ആളില്ലാത്ത വീടുകൾ കുത്തി തുറന്ന് മോഷണം നടത്തി വന്നിരുന്ന 3 പേർ അറസ്റ്റിൽ





0 Comments