തിരുവനന്തപുരം: ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതി അവസാന ഘട്ടത്തിൽ. ഡിസംബർ മാസത്തോടെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ 57 ജയിലുകളും കോടതികളുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനം നിലവിൽ വരും. കാസർകോട്, വയനാട്, ഇടുക്കി ഒഴികെ 11 ജില്ലകളിലും ഈ പദ്ധതി നടപ്പാക്കി വരികയാണ്. 24.24 കോടി രൂപയാണ് ഇതിന് ചെലവ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജയിലുകളിലും കോടതികളിലും വീഡിയോ കോൺഫറൻസിംഗ് സംവിധാനം പൂർത്തിയായിക്കഴിഞ്ഞു. ഇതിന് വേണ്ടി 170 സ്റ്റുഡിയോകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 11 ജില്ലകളിലെ കോടതികളിലും ജയിലുകളിലുമായി 470 സ്റ്റുഡിയോകളാണ് സ്ഥാപിക്കുന്നത്. കെൽട്രോൺ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വീഡിയോ കോൺഫറൻസിംഗിനുള്ള കണക്ടിവിറ്റി ബി.എൽ.എൻ.എൽ ഏർപ്പെടുത്തും. കേസുള്ള ദിവസങ്ങളിൽ വിചാരണത്തടവുകാരെ കോടതികളിൽ ഹാജരാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും കോടതി നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനുമാണ് വീഡിയോ കോൺഫറൻസിംഗ് സംവിധാനമൊരുക്കുന്നത്. ജയിലുകളിൽ നിന്ന് തടവുകാരെ കോടതിയിലും തിരിച്ചും സുരക്ഷിതമായി എത്തിക്കുക എന്നത് ഏറെ പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമാണ്. ധാരാളം പോലീസുകാരെ ദിവസവും ഈ ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കേണ്ടി വരുന്നു. ഈ പ്രശ്നങ്ങളും വലിയ ചെലവും ഇല്ലാതാക്കാർ പുതിയ സംവിധാനം വഴി കഴിയും. അതേ സമയം, തടവുകാർക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടാണ് കോടതിയുടെ മേൽനോട്ടത്തിൽ ഇതു നടപ്പാക്കുക. നീതി നിർവഹണ മേഖലകളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഒന്നാം സ്ഥാനമെന്ന ബഹുമതി ഇപ്പോൾ കേരളത്തിനുണ്ട്. വീഡിയോ കോൺഫറന്‍സിംഗ് ഇന്ത്യക്ക് മറ്റൊരു മാതൃകയാകും.
ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ്. പദ്ധതി ഡിസംബറിൽ





0 Comments