/uploads/news/news_ജുമുഅ_പ്രഭാഷണങ്ങള്‍ക്ക്_നിയന്ത്രണം:_വിവാ..._1655285337_9241.jpg
Local

ജുമുഅ പ്രഭാഷണങ്ങള്‍ക്ക് നിയന്ത്രണം: വിവാദ നോട്ടീസ് നൽകിയ എസ്.എച്ച്.ഒ യ്ക്കെതിരെ നടപടി


തിരുവനന്തപുരം: മുസ്ലിം പള്ളികളിലെ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട കണ്ണൂർ മയ്യിൽ പൊലീസ് നോട്ടീസ് നൽകിയ സംഭവത്തിൽ വകുപ്പുതല നടപടി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ ചുമതലയിൽ നിന്ന് മാറ്റി ഡി.ജി.പി ഉത്തരവിറക്കി.മയ്യിൽ പോലീസ് ഇൻസ്പെക്ടർ ബിജു പ്രകാശിനെയാണ്  ചുമതലകളിൽ നിന്നും ഒഴിവാക്കിയത്.


ജുമുഅ മസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നടപടി. പൊലീസ് നൽകിയ നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. സർക്കാർ നയം മനസിലാക്കാതെ തെറ്റായ നോട്ടീസാണ് എസ്.എച്ച്.ഒ നൽകിയത്.

രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മതസ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമുഅ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽപെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്താകുറിപ്പിൽ അഭ്യർഥിച്ചു.

നോട്ടീസ് വിവാദമായതോടെ വിശദീകരണവുമായി മയ്യിൽ പൊലീസ് രംഗത്തെത്തിയിരുന്നു. ക്രമസമാധാനം നിലനിർത്താനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ചില പള്ളികളിൽ നോട്ടീസ് നൽകിയതെന്ന് മയ്യിൽ പോലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ് പ്രതികരിച്ചു. എന്നാൽ, ഏത് സാഹചര്യത്തിലാണ് നോട്ടീസ് നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോട് അനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാർദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

ജില്ലയിൽ മറ്റെവിടെയും ഇതുവരെ ഇത്തരം പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, ഇത്തരമൊരു നിർദേശം പൊലീസിന് നൽകിയിട്ടില്ലെന്നാണ് ജില്ല പൊലീസ് അധികാരികൾ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി.

മതപരമായി, വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പള്ളികളിലെ പ്രഭാഷണങ്ങളില്‍ ഉൾപ്പെടുത്താറുള്ളത്.

മതസൗഹാർദം തകര്‍ക്കുന്ന പ്രഭാഷണങ്ങള്‍ കേരളത്തിലെ ഒരു പള്ളിയിലും നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പള്ളികളിലെ പ്രഭാഷണങ്ങള്‍ മാത്രം നിയന്ത്രിക്കാനുള്ള പൊലീസിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്റെ ഇണ്ടാസ് എന്തിനെന്ന് വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ശശികല അടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്‍റെ പൊലീസ് തയാറാകുമോ എന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചിരുന്നു.

ജുമുഅ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽപെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.

0 Comments

Leave a comment