കഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്നു നല്‍കി. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് ഇന്ന് തുറന്നത്. നിര്‍മാണം പൂര്‍ത്തിയായിട്ടും തുറക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാലാണ് ഹൈവേ തുറക്കുന്നത് നീണ്ടുപോയത്.
ഒടുവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി ഹൈവേ തുറന്നത്. ഹൈവേ തുറന്നു നല്‍കാന്‍ വൈകിയിട്ടില്ലെന്നും പരിശോധനകള്‍ പൂര്‍ത്തിയാക്കാനുള്ള സമയമാണ് എടുത്തതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്നും പ്രോജക്ട് എന്‍ജിനീയര്‍ പറഞ്ഞു. ആദ്യം നവംബർ ഒന്നിനും പിന്നീട് നവംബര്‍ 15 നും പാത തുറന്നുകൊടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ തുറന്നില്ല. പിന്നീട് നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചു. അതും നടന്നില്ല. 2018 ഡിസംബറിലാണ് പാതയുടെ നിര്‍മാണം തുടങ്ങിയത്. 200 കോടി രൂപയാണ് നിര്‍മാണ ചെലവ്. ടെക്‌നോ പാര്‍ക് ഫെയ്‌സ് ത്രീ മുതല്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയുടെ മുന്നില്‍ വരെ 2.71 കിലോമീറ്ററാണ് നീളം.

ദേശീയപാത ബൈപാസും നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജംക്‌ഷനിൽ പ്രവേശിക്കാതെയാണ് നാലുവരി എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്. കൊല്ലം ഭാഗത്തു നിന്നെത്തുന്നവർക്ക് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപത്തു നിന്ന് ഹൈവേയിലേക്ക് കയറാം. നേരേ ടെക്നോപാർക്ക് ഫെയ്സ് ത്രീക്കു സമീപമാണ് പാത ചെന്നു നിൽക്കുക. കാര്യവട്ടം, ശ്രീകാര്യം തുടങ്ങിയ ഭാഗങ്ങളിലേക്കു പോകേണ്ടവർക്കു മാത്രമേ ഇനി കഴക്കൂട്ടം ജംക്‌ഷനിലേക്കു കടക്കേണ്ടതുള്ളൂ.
കൊല്ലം ഭാഗത്തു നിന്നെത്തുന്നവർക്ക് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപത്തു നിന്ന് ഹൈവേയിലേക്ക് കയറാം. നേരേ ടെക്നോപാർക്ക് ഫെയ്സ് ത്രീക്കു സമീപമാണ് പാത ചെന്നു നിൽക്കുക.





0 Comments