കഴക്കൂട്ടം: മകൾക്ക് മരുന്നെത്തിക്കാൻ കഴിയാതെ കുഴങ്ങിയപ്പോൾ ഒടുവിൽ തുണയായ് ഫയർ ഫോഴ്സ്. കഴക്കൂട്ടം വെട്ടുറോഡ് അമ്പാടി വീട്ടിൽ പത്മജാ ദേവി ആണ് പള്ളിക്കൽ, പകൽക്കുറിയിൽ താമസിക്കുന്ന തന്റെ മകൾ നീതുവിനുള്ള ആവശ്യ മരുന്ന് എത്തിക്കുന്നതിന് ഫയർഫോഴ്സിൻ്റെ സഹായം തേടിയത്. തലച്ചോറിൽ രക്തം കട്ട പിടിക്കുന്ന രോഗമാണ് പത്മജാ ദേവിയുടെ മകൾക്ക്. ഈ മരുന്ന് കഴിക്കാതിരുന്നാൽ ചുഴലി ഉണ്ടാകും. എന്നാൽ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കാരണം മരുന്ന് എത്തിക്കുന്നതിന് യാതൊരു വഴിയുമില്ലാതെ കുഴങ്ങുകയായിരുന്നു. തുടർന്നാണ് സഹായ അഭ്യർത്ഥനയുമായി ഫയർഫോഴ്സിനെ സമീപിച്ചത്. ഉടൻ തന്നെ തിരുവനന്തപുരത്തു നിന്നും മരുന്ന് ശേഖരിച്ച് കഴക്കൂട്ടത്ത് എത്തിച്ചു. കഴക്കൂട്ടം ഫയർഫോഴ്സ് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ എത്തിച്ചു നീതുവിന്റെ വീട്ടിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. ആറ്റിങ്ങൽ നിന്നും വർക്കലയിലും തുടർന്ന് പാരിപ്പള്ളിയിലും എത്തിച്ച മരുന്ന് ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ അഖിൽ പകൽക്കുറിയിൽ താമസിക്കുന്ന മകൾക്ക് കൈമാറുകയായിരുന്നു.
മകൾക്ക് മരുന്നെത്തിക്കാൻ കഴിയാതെ കുഴങ്ങി. ഒടുവിൽ തുണയായി ഫയർ ഫോഴ്സ് സംഘം





0 Comments