തൃശൂർ: രണ്ടാം തവണയും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ പ്രസീതയ്ക്ക് സുഖപ്രസവം. കഴിഞ്ഞ വർഷം ആദ്യ പ്രസവം കനിവ് 108 ആംബുലൻസിനുള്ളിൽ നടന്നപ്പോൾ ഇക്കുറി പ്രസവം നടന്നത് വീട്ടിൽ വെച്ചാണെന്നു മാത്രം. തൃശൂർ, മലക്കപ്പാറ, വാച്ച് മരം ആദിവാസി ഊരിലെ മുകേഷിൻ്റെ ഭാര്യ പ്രസീത (20) ക്കാണ് രണ്ടാം തവണയും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ പ്രസീതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ട്രൈബൽ ആശാ പ്രവർത്തകയായ മഞ്ജുവിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മഞ്ജുവാണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടനെ ആംബുലൻസ് പൈലറ്റ് വി.എസ്.വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രിഷ.എൻ.സാമുവൽ എന്നിവർ ഊരിലെത്തി.
എന്നാൽ ഗ്രിഷയുടെ പരിശോധനയിൽ പ്രസവമെടുക്കാതെ പ്രസീതയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ലെന്ന് മനസിലാക്കി. വീട്ടിൽ തന്നെ അതിന് വേണ്ട സജ്ജീകരണങ്ങളൊരുക്കുകയായിരുന്നു. തുടർന്ന് 4:15ന് ഗ്രിഷയുടെ പരിചരണത്തിൽ പ്രസീത ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടനെ ഇരുവരെയും പൈലറ്റ് വിഷ്ണു ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
2020 ഓഗസ്റ്റ് 3 നാണ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ പ്രസീത ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. അന്നും ആംബുലൻസിൻ്റെ വളയം പിടിച്ചത് വിഷ്ണുവായിരുന്നു. യാദൃശ്ചികമായിട്ടാണെങ്കിലും രണ്ടാം തവണയും പ്രസീതയുടെ പ്രസവത്തിന് ആംബുലൻസിൻ്റെ സാരഥി ആവാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആംബുലൻസ് പൈലറ്റായ വിഷ്ണു ഇപ്പോൾ.
രണ്ടാം തവണയും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ പ്രസീതയ്ക്ക് സുഖപ്രസവം





0 Comments