വെഞ്ഞാറമൂട്: തൈക്കാട് മുളംകുന്ന് ലക്ഷം വീട്ടിൽ മുരളിയുടെ ഭാര്യ ലീല (44) യാണ് 108 ആംബുലൻസിന്റെ വൈദ്യ സഹായത്താൽ വീട്ടിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ലീലയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ 108 ന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് പൈലറ്റ് പ്രദീപ് എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രഞ്ജിത്ത് കെ.പി എന്നിവർ ലീലയുടെ വീട്ടിലെത്തി. രഞ്ജിത്തിന്റെ പരിശോധനയിൽ ലീലയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കണ്ടെത്തി. തുടർന്ന് രഞ്ജിത്ത് വീട്ടിൽ തന്നെ ലീലയുടെ പ്രസവത്തിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 11.25ന് ലീല തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രഞ്ജിത്ത് എടുക്കുന്ന മൂന്നാമത്തെ പ്രസവമാണിത്. വാമനപുരം 108 ആംബുലൻസിൽ നടക്കുന്ന ഏഴാമത്തെ പ്രസവവും.
വെഞ്ഞാറമൂട്ടിൽ 108 ആംബുലൻസിന്റെ വൈദ്യസഹായം ലഭിച്ച യുവതിക്ക് വീട്ടിൽ തന്നെ സുഖ പ്രസവം





0 Comments