കണ്ണൂർ: കണ്ണൂർ, വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച നടന്ന സംഭവത്തിൽ ഡോഗ്‌സ് സ്കോഡ് എത്തി പരിശോധന തുടരുന്നു. ഒരു കോടി രൂപയും 300 പവനുമാണ് നഷ്ടമായത്. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയിൽവേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിച്ചില്ല. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്.
പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ പ്രതിയെക്കുറിച്ച് സൂചനയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മോഷണം നടത്തുന്നതിനു മുൻപോ ശേഷമോ റെയിൽവേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് നിഗമനം.
വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവർ തിരികെയെത്തുന്നത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മതിൽ ചാടിക്കടന്ന് അടുക്കള ഭാഗത്തെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. കിടപ്പു മുറിയിലേക്ക് എത്തിയത് ഇങ്ങനെയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; നഷ്ടമായത് ഒരു കോടി രൂപയും 300 പവനും



0 Comments