തിരുവനന്തപുരം: തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വീകരണ കേന്ദ്രത്തിൽ പ്രവർത്തകരെ കാണാത്തതിൽ ക്ഷുഭിതനായ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പിന്നാലെ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് ഫേസ് ബുക്കിൽ കുറിപ്പിട്ടു. കുറിപ്പിങ്ങനെ: 'പ്രവർത്തിക്കാൻ ആളില്ലാത്തതിന്റെ പേരിൽ ഒരാൾ തിരുവനന്തപുരത്തേക്ക് തിരിച്ചു എന്നു കേട്ടു', എന്നാണ് മന്ത്രിയുടെ പോസ്റ്റിലെ പരിഹാസം.
ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേരും ചേർത്തിരുന്നില്ല. 25 പേരുടെ പേരുകൾ വോട്ടർപട്ടികയിൽ ചേർത്തിരുന്നില്ല. ഇതറിഞ്ഞതോടെ, സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചു. തുടർന്ന് സന്ദർശത്തിനെത്തിയ സ്ഥലത്ത് പാർട്ടി പ്രവർത്തകരുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സുരേഷ് ഗോപി സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. "എന്താണ് ബൂത്തിൻ്റെ ജോലി. എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്. നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ടേ.

നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിച്ചോളാം."എനിക്ക് ഒരു താൽപര്യവുമില്ല, ഭയങ്കര കഷ്ടമാണ് ഇത് കേട്ടോ.''- സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നു. വനിതാ പ്രവർത്തകരോട് ഉൾപ്പെടെയാണ് സുരേഷ് ഗോപി അനിഷ്ടത്തോടെ സംസാരിച്ചത്.
'പ്രവർത്തിക്കാൻ ആളില്ലാത്തതിന്റെ പേരിൽ ഒരാൾ തിരുവനന്തപുരത്തേക്ക് തിരിച്ചു എന്നു കേട്ടു', എന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റിലെ പരിഹാസം





0 Comments